താലിബാനികളെ നാണിപ്പിക്കുന്ന രീതിയില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ സിദ്ധാര്‍ത്ഥിനെ തല്ലിക്കൊല്ലുകയായിരുന്നു: കെ സുരേന്ദ്രന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 29 ഫെബ്രുവരി 2024 (15:29 IST)
താലിബാനികളെ നാണിപ്പിക്കുന്ന രീതിയില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ സിദ്ധാര്‍ത്ഥിനെ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. എസ്എഫ്‌ഐ ക്രിമിനലുകള്‍ കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ ആള്‍ക്കൂട്ട വിചാരണ നടത്തി ജീവനെടുത്തിരിക്കുന്നു. സഹപാഠികളുടെ മുമ്പില്‍ മൂന്നു മണിക്കൂര്‍ കെട്ടിയിട്ട് താലിബാനികളെ നാണിപ്പിക്കുന്ന രീതിയില്‍ തല്ലിക്കൊല്ലുകയായിരുന്നു. പ്രതികളെ സംരക്ഷിക്കുന്നതാവട്ടെ കേരള പൊലീസും. കേരളത്തിലെ ഹോസ്റ്റലുകള്‍ എസ്എഫ്‌ഐയുടെ കോടതികളായി മാറിയിരിക്കുകയാണ്. സംഭവം നടന്നത് രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലായിട്ടും മുഖ്യപ്രതിപക്ഷമായ യുഡിഎഫ് പ്രതികരിക്കുന്നില്ല. സിപിഎം നേതാക്കളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും തണലിലാണ് എസ്എഫ്‌ഐയുടെ അഴിഞ്ഞാട്ടമെന്ന് വ്യക്തമാണ്- സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 
അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രധാനപ്രതിയായ എസ്എഫ്ഐ യൂണിയന്‍ ചെയര്‍മാന്‍ അഖില്‍ കസ്റ്റഡിയില്‍. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍, യൂണിയന്‍ മെമ്ബര്‍ ആസിഫ് എന്നിവര്‍ ഉള്‍പ്പെടെ 11 പ്രതികള്‍ ഒളിവിലാണ്. സിദ്ധാര്‍ത്ഥിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ സിപിഎം സംരക്ഷിക്കുന്നെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ് ആരോപിച്ചിരുന്നു. പിടികൂടിയവരില്‍ പ്രധാനപ്രതികള്‍ ഇല്ലെന്നും കോളേജില്‍ നിന്ന് 12 പേരെ സസ്‌പെന്റ് ചെയ്തിരുന്നെന്നും ഇതില്‍ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. എസ്എഫ് ഐക്കാര്‍ ലഹരി ഉപയോഗിക്കുമെന്ന് മകന്‍ പറഞ്ഞിരുന്നു. മുഖ്യപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് പാര്‍ട്ടി സമ്മര്‍ദ്ദം കാരണമാണെന്നും ജയപ്രകാശ് പറഞ്ഞു. അതേസമയം സിദ്ധാര്‍ത്ഥ് ക്രൂരമായ പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍