ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി രാജീവ് കണ്ഠരര്‍ക്ക് ജാമ്യം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 18 ഫെബ്രുവരി 2026 (13:59 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി രാജീവ് കണ്ഠരര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. രാജീവരുമായി സ്വര്‍ണക്കൊള്ള കേസിന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ ഇല്ലെന്ന് കോടതി കണ്ടെത്തി. അതേസമയം കോടതിയുടെ വിധി എസ് ഐ ടി തിരിച്ചടിയായിരിക്കുകയാണ്.
 
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് എസ് ഐ ടിക്ക് തെളിയിക്കാനായില്ല. അതേസമയം ശബരിമല സ്വര്‍ണ മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നടന്‍ ജയറാമിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കടവന്ത്രയിലെ ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂര്‍ നീണ്ടു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കഴിഞ്ഞ ആഴ്ച നടന് നോട്ടീസ് അയച്ചിരുന്നു. 'അന്വേഷണ ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ സൗഹൃദപരമായിരുന്നു. കഠിനമായ ചോദ്യം ചെയ്യലുകള്‍ ഒന്നും ഉണ്ടായില്ല,' ജയറാം മാധ്യമങ്ങളോട് പറഞ്ഞു.
 
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്ന് ജയറാം പറഞ്ഞു. നിലവില്‍ ഒരു രേഖയും ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും നടന്‍ പറഞ്ഞു. സ്വര്‍ണ്ണ മോഷണ കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിന്റെ ഭാഗമായാണ് നടനെ വിളിപ്പിച്ചതെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍