ശബരിമല തീര്‍ഥാടകന്‍റെ മരണം വീഴ്ചയില്‍ തുടയെല്ല് പൊട്ടി ചോര വാര്‍ന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വെള്ളി, 2 നവം‌ബര്‍ 2018 (18:44 IST)
ശബരിമല തീർഥാടകന്‍ ശിവദാസന്‍റെ മരണം രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടയെല്ല് പൊട്ടിയാണ് രക്തസ്രാവം ഉണ്ടായത്. ഉയരത്തിൽനിന്ന് വീണോ അപകടത്തില്‍പെട്ടോ തുടയെല്ല് പൊട്ടിയതാകാം. ആന്തരികാവയവങ്ങൾക്കു ക്ഷതമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വലത് തുടയെല്ല് പൊട്ടി രണ്ടായി മാറിയിട്ടുണ്ടെന്നും മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ട്. ജീർണിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നതായി സൂചനയില്ലെന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിവദാസന്റെ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ കാര്യമായ ക്ഷതം ഉള്ളതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായില്ല. അതേസമയം, ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു.

പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസന്റെ മൃതദേഹമാണ് പ്ലാപ്പള്ളി കമ്പകത്തുംവളവിനു സമീപം വനത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പൊലീസ് നടപടിയെ തുടർന്നാണ് ശിവദാസ് മരിച്ചതെന്നാരോപിച്ച് പത്തനംതിട്ട ജില്ലയിൽ ബിജെപി ഇന്ന് ഹർത്താൽ നടത്തിയിരുന്നു.

ഒകേ്ടാബര്‍ 18നു രാവിലെയാണ് ശിവദാസന്‍ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടതെന്ന് മകന്‍ പന്തളം പൊലീസിനു നല്‍കിയ പരാതിയിലുണ്ട്. 19ന് ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കിയതിനുശേഷം വീട്ടിലേക്കു വിളിച്ചിരുന്നുവെന്നും 25ന് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതോടെ നിലക്കലില്‍ പൊലീസ് നടപടികള്‍ ഉണ്ടായത്. 16,17 തീയതികളിലാണ്. അതിനുശേഷമാണ് ശിവദാസന്‍ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടതെന്ന് പരാതിയില്‍ വ്യക്തമാണ്. കഴിഞ്ഞ ദിവസം പത്തനംതിട്ട എസ് പിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍