സംവരണം അട്ടിമറിക്കുന്നത് ക്രിമിനല്‍കുറ്റമെന്ന് രമേശ് ചെന്നിത്തല

ശ്രീനു എസ്

ശനി, 25 ജൂലൈ 2020 (17:30 IST)
ഭരണഘടന സാമൂഹ്യനീതിക്കുവേണ്ടി വിഭാവനം ചെയ്ത സംവരണ തത്വം  അട്ടിമറിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിന്‍വാതില്‍ നിയമനങ്ങളിലും സംവരണ അട്ടിമറിയിലും  പ്രതിഷേധിച്ച് കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.സുമേഷ് അച്യുതന്‍ ആരംഭിച്ച  48 മണിക്കൂര്‍ നിരാഹാര സമരം ഓണ്‍ലൈനില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
 
പിണറായി സര്‍ക്കാര്‍ പിഎസ്‌സിയേയും  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ്. കെഎസ്ഇബിയില്‍ മാത്രം പതിനായിരത്തിലധികം നിയമനങ്ങളാണ് നാലു വര്‍ഷത്തിനിടെ  നടത്തിയിട്ടുള്ളത്. കിഫ്ബിയില്‍ ദിവസ വേതനം 10,000 രൂപ നല്‍കി കരാറടിസ്ഥാനത്തില്‍ നിരവധി പേരെ  നിയമിച്ചു. എസ്എഫ്‌ഐ നേതാക്കളുടെ കോപ്പിയടി മൂലം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിലൂടെ സിവില്‍ പോലീസ് ലിസ്റ്റില്‍ ഉണ്ടായിരുന്ന നിരവധി ഉദ്യോഗാര്‍ഥികളുടെ ജീവിതമാണ് ഇരുളടഞ്ഞത്. പിന്‍വാതില്‍ നിയമനങ്ങളും സംവരണ അട്ടിമറിയും മുഖമുദ്രയാക്കിയ പിണറായി സര്‍ക്കാര്‍  ഭരണഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ്  നേതൃത്വം നല്‍കുന്നതെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍