മുഖ്യമന്ത്രി പൊട്ടിത്തെറിച്ചതോടെ കളക്‍ടര്‍ മുന്നിട്ടിറങ്ങി; ജപ്തിയുടെ പേരില്‍ ഇറക്കിവിട്ട വൃദ്ധ ദമ്പതികളെ വീട്ടില്‍ തിരിച്ചെത്തിച്ചു

വ്യാഴം, 24 ഓഗസ്റ്റ് 2017 (20:51 IST)
സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നിന്നും ജപ്തി നടപടിയുടെ പേരില്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട വൃദ്ധ ദമ്പതികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് സ്വന്തം വീട്ടില്‍ തിരിച്ചെത്തിച്ചു.

ദമ്പതികളെ ഇന്നുതന്നെ അവരുടെവീട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെ റെവന്യൂവകുപ്പിന്റെ വാഹനത്തില്‍  അവരെ വീട്ടില്‍ തിരികെയെത്തിച്ചത്.

വൃദ്ധ ദമ്പതികളെ ഇറക്കിവിട്ട വീട്ടിൽത്തന്നെ താമസിപ്പിക്കുമെന്ന് തിരുവനന്തപുരത്ത് കൺസ്യൂമർഫെഡിന്റെ ഓണം - ബക്രീദ് ചന്ത ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

“ബാങ്ക് അധികൃതർ ചെയ്തത് നീതികരിക്കാനാവില്ല. ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ് അവിടെയുണ്ടായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും. സഹകരണസംഘങ്ങൾക്ക് ചേർന്നതല്ല ഈ പ്രവര്‍ത്തിയെന്നും ” - മുഖ്യമന്ത്രി പറഞ്ഞിരുന്നു.

തൃപ്പൂണിത്തുറയിലാണ് ക്ഷയരോഗ ബാധിതരായ വൃദ്ധ ദമ്പതികളെ ജപ്തിയുടെ പേരിൽ വലിച്ചിഴച്ച് റോഡിലിറക്കി വിട്ടത്. ഏഴു വർഷം മുൻപാണ് ദമ്പതികൾ ഒന്നരലക്ഷം രൂപ വായ്പയെടുത്തത്. പലിശയടക്കം ഏകദേശം 2,70000 രൂപയാണ് ഇവർ തിരിച്ചടയ്ക്കേണ്ടത്. അസുഖബാധിതരായതിനെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ ഇവർക്ക് സാധിച്ചില്ല. അതാണ് ജപ്തിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

പൊലീസ് നടപടിയിൽ പരുക്കേറ്റ ഇവരിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

വെബ്ദുനിയ വായിക്കുക