സ്വതന്ത്ര പത്രപ്രവര്‍ത്തനത്തില്‍ ഇടപെടില്ല; മാധ്യമ വിമര്‍ശനങ്ങളുടെ ഉദ്ദേശശുദ്ധി പരിശോധിക്കുകയും വേണം: മുഖ്യമന്ത്രി

ചൊവ്വ, 26 ജൂലൈ 2016 (08:49 IST)
സ്വതന്ത്രവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനത്തല്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഏതു പദ്ധതികളെയുംകുറിച്ചുള്ള  വിമര്‍ശവും സ്വാഗതാര്‍ഹമാണ്. പത്രാധിപന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 
 
മാധ്യമ വിമര്‍ശങ്ങള്‍ക്ക് പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്ന് പത്രാധിപന്മാര്‍ ആലോചിക്കണം. വിമര്‍ശിക്കുമ്പോള്‍ ദുരുദ്ദേശ്യത്തോടെയാണോയെന്ന് പരിശോധിച്ചേ രൂക്ഷത കൂട്ടാവൂ. 
സാമുദായിക സ്പര്‍ധക്കും വര്‍ഗീയ സംഘര്‍ഷത്തിനുമുള്ള  ശ്രമങ്ങള്‍ മുളയിലേ നുള്ളാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ സാധിക്കും. നിലയ്ക്കലില്‍ ഉയര്‍ന്നുവന്ന സംഘര്‍ഷാന്തരീക്ഷം കെടുത്തുന്നതിന് മാധ്യമങ്ങള്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ഭീകര പ്രവര്‍ത്തനം തുറന്നുകാട്ടാനും ശ്രമമുണ്ടാകണം. വന്‍കിട പദ്ധതികള്‍ വരുമ്പോള്‍ അഭിപ്രായ സമന്വയമുണ്ടെങ്കിലും ദുര്‍ബലമായ ചില സാമുദായികസാമൂഹിക സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവരുകയും ചില പത്രങ്ങള്‍ അവയെ പിന്തുണച്ചും പെരുപ്പിച്ച് കാട്ടിയും പദ്ധതികള്‍തന്നെ ഇല്ലായ്മ ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. മുഖ്യമന്ത്രി പറഞ്ഞു. 
 
പത്രങ്ങളെ പ്രതിനിധീകരിച്ച് തോമസ് ജേക്കബ്, എം. കേശവമേനോന്‍, ദീപു രവി, കാനം രാജേന്ദ്രന്‍, പി.എം. മനോജ്, സി.പി. സൈതലവി, നവാസ് പൂനൂര്‍, കെ.ജെ. ജേക്കബ്, സി. ഗൗരീദാസന്‍ നായര്‍, എന്‍.പി. ചെക്കുട്ടി, ടി.കെ. അബ്ദുല്‍ ഗഫൂര്‍, ലീലാമേനോന്‍, ടി.വി പുരം ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക