മൂന്നാറിൽ സംഘർഷാവസ്ഥ; സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി, സമരപ്പന്തലിൽ നാടകീയരംഗങ്ങൾ

ശനി, 29 ഏപ്രില്‍ 2017 (15:20 IST)
സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം എം മണി രാജി വെയ്ക്കണമെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് മൂന്നാറിൽ സമരം ചെയ്തു വന്ന പെമ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. അഞ്ചു ദിവസമായി നിരാഹാരം അനുഷ്ഠിച്ചിരുന്ന ഗോമതിയേയും, കൗസല്യയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. 
 
നിരാഹാരം തുടങ്ങിയിട്ട് അഞ്ചു ദിവസം ആയതിനാൽ ഇരുവരുടെയും ആരോഗ്യ നില വഷളാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ആരോഗ്യനില മോശമായ ഇവരെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. സംഘർഷാവസ്ഥയിലാണ് മൂന്നാറിപ്പോൾ.
 
സമരപന്തലില്‍ ഉണ്ടായിരുന്ന പെമ്പിളൈ ഒരുമ പ്രവര്‍ത്തകരേയും ആം ആദ്മി പ്രവര്‍ത്തകരുടേയും എതിര്‍പ്പിനെ മറികടന്നായിരുന്നു അറസ്റ്റ്. കൗസല്യയേയും ഗോമതിയേയും ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് വാഹനത്തില്‍ നിന്നും ഗോമതി ചാടാന്‍ ശ്രമിച്ചു. മണിയെ വിടില്ലെന്നായിരുന്നു ഗോമതി വിളിച്ചു പറഞ്ഞത്.
 
അതേസമയം, പൊലീസിനേയും പൊലീസിന്റെ നടപടിയേയും വിമർശിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. വേണ്ടത്ര നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് പെമ്പിളൈ ഒരുമ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. അറസ്റ്റ് ചെയ്യാന്‍ വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. കറുത്ത ദിനമാണ് ഇന്നെന്നാണ് ഇവർ ആരോപിക്കുന്നത്.
 
വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണി രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് അഞ്ച് ദിവസമായി നിരാഹാര സമരം ആരംഭിച്ചിട്ട്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പെമ്പിളൈ ഒരുമ പ്രവര്‍ത്തക രാജേശ്വരിയെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആം ആദ്മി നേതാക്കളും പെമ്പിളൈ ഒരുമ എക്‌സിക്യൂട്ടീവ് അംഗവും സമര പന്തലില്‍ സമരം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക