മധ്യവയസ്കന്റെ കൊലപാതകത്തിൽ നാടോടി സ്ത്രീയും യുവാവും പിടിയിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 13 ഏപ്രില്‍ 2023 (19:11 IST)
പാലക്കാട്: റിട്ടയേഡ് റയിൽവേ ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപെട്ടു നാടോടി സ്ത്രീയും യുവാവും പോലീസ് പിടിയിലായി. അകത്തേത്തറ മേലേപ്പുറം കുട്ടപ്പുരയിൽ പ്രഭാകരൻ (62) കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് കുറ്റാലം സ്വദേശി മുത്തുലക്ഷ്മി (55), കൊടൈക്കനാൽ സ്വദേശി രാജ് കുമാർ (32) എന്നിവരാണ് ഹേമാംബികനഗർ പോലീസിന്റെ പിടിയിലായത്.

വീട്ടിൽ തനിച്ചു താമസിച്ചിരുന്ന പ്രഭാകരനെ കഴിഞ്ഞ അഞ്ചാം തീയതിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലാതായതോടെ ബന്ധുക്കൾ എത്തി പരിശോധിച്ചപ്പോഴാണ് പ്രഭാകരൻ കൊല്ലപ്പെട്ടത്‌ കണ്ടെത്തിയത്. ശരീരത്തിൽ ഇരുപതോളം മുറിവുകളും ഇഷ്ടികകൊണ്ടുള്ള മർദ്ദനവും ഉണ്ടായതായി കണ്ടെത്തി. തലയോട്ടി, വാരിയെല്ല് എന്നിവ പൊട്ടിയിരുന്നു.

പോലീസ് അന്വേഷണത്തിൽ സംഭവ ദിവസം വീട്ടിലേക്കുള്ള വഴിയിൽ പ്രഭാകരനും പിടിയിലായവരും ഒത്തു സഞ്ചരിക്കുന്നതിനിടെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയതോടെയാണ് അന്വേഷണം നിർണായകമായത്. മദ്യപിച്ചുള്ള തർക്കമാണ് മോഷണവും തുടർന്നുള്ള കൊലപാതകവുമെന്നു പോലീസ് കണ്ടെത്തി.

പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും അങ്കമാലിയിൽ നിന്നാണ് പിടികൂടിയത്. ആക്രിപെറുക്കി വിട്ടു ജീവിക്കുന്ന മുത്തുലക്ഷ്മി ഏഴു വർഷമായി ഒലവക്കോട്ടാണ് താമസം. കൂട്ടിനു കോയമ്പത്തൂരിൽ നിന്നുള്ള രാജ്‌കുമാറും എത്തിയിരുന്നു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍