ചിത്രങ്ങളും ദൃശ്യങ്ങളും എടുത്തത് ഈ ഫോണിലോ ?; നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ചു

തിങ്കള്‍, 20 ഫെബ്രുവരി 2017 (19:55 IST)
കൊച്ചിയില്‍ പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്.

കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ കൂടെ സുനിയുടെ അഭിഭാഷകന്‍ വെള്ള നിറത്തിലുള്ള ഫോണ്‍ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ പൊലീസ് തെരയുന്നതും വെള്ള സാംസങ് മൊബൈല്‍ ഫോണ്‍ ആണ്.

വാഹനത്തില്‍വച്ച് ചിത്രങ്ങളും ദൃശ്യങ്ങളും എടുത്തത് വെള്ള ഫോണ്‍ ഉപയോഗിച്ചാണെന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കിയ ഫോണ് ഇതു തന്നെയാണോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. വിശദമായ പരിശോധനയ്‌ക്ക് പൊലീസ് ഫോണ്‍ കോടതിയില്‍ നിന്ന് വാങ്ങിയേക്കും.

തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നെടുമ്പാശ്ശേരി അത്താണിയില്‍വച്ച്
നടി സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പീഡനശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

സംഭവത്തിൽ ഇതുവരെ മൂന്നു പേരാണ്​ പൊലീസി​ന്റെ പിടിയിലായത്​. ഇവരെ ചോദ്യം ചെയ്‌തു വരുകയാണ്. ഒളിവിൽ കഴിയുന്നു പൾസർ സുനി മണികണ്ഡൻ വിജീഷ് എന്നിവർക്കായി പൊലീസ്​ ലുക്കൗട്ട്​ നൊട്ടീസ്​ പുറപ്പെടുവിച്ചിട്ടുണ്ട്​.

വെബ്ദുനിയ വായിക്കുക