Kerala Assembly Elections 2026: കൊല്ലത്ത് അഴിച്ചുപണി, മുകേഷിന് സീറ്റില്ല, പകരക്കാരനെ തേടി സിപിഎം, ചർച്ചകളിൽ ചിന്ത ജെറോമും
കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റില്‍ നിലവിലെ എം.എല്‍.എ എം. മുകേഷിനെ സ്ഥാനാര്‍ത്ഥിയായേക്കില്ലെന്ന് സൂചന. തുടര്‍ച്ചയായി രണ്ട് തവണ കൊല്ലത്തെ പ്രതിനിധീകരിച്ച മുകേഷിനെ മാറ്റിനിര്‍ത്തി അഴിച്ചുപണി നടത്താനാണ് സിപിഎം ആലോചിക്കുന്നത്. 2016ല്‍ 17,611 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുകേഷ് നിയമസഭയിലേക്ക് വിജയിച്ച് കയറിയത്. 2021ലും വിജയിക്കാനായെങ്കിലും ഭൂരിപക്ഷം 2072 ആയി കുറഞ്ഞു. 2024ല്‍ ലോകസഭാ ഇലക്ഷെനില്‍ കൊല്ലത്ത് നിന്ന് മത്സരിച്ചെങ്കിലും മുകേഷിന് വിജയിക്കാനായിരുന്നില്ല.
മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ കേസും അറസ്റ്റുമെല്ലാം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫിനുണ്ടായ വോട്ട് ചോര്‍ച്ചയും നേതൃത്വത്തെ മാറ്റിചിന്തിപ്പിക്കുന്നുണ്ട്. ഒരു സിനിമാതാരമെന്ന പരിവേഷത്തേക്കാള്‍ ഉപരി സംഘടനാ പാടവമുള്ള നേതാവിനെ കൊല്ലത്ത് പരീക്ഷിക്കാനാണ് പ്രാദേശിക ഘടകങ്ങളുടെ താല്പര്യം.
മുകേഷിന് പകരം ഡി.വൈ.എഫ്.ഐയുടെ പ്രമുഖ നേതാക്കളെയോ അല്ലെങ്കില്‍ കൊല്ലം ജില്ലയിലെ ശക്തരായ സി.പി.എം ഭാരവാഹികളെയോ പരിഗണിക്കാനാണ് സാധ്യത. സിപിഎം ജില്ലാ ആക്ടിങ്ങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹന്റെ പേര് കൊല്ലത്ത് പരിഗണനയിലുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനും പരിഗണനയിലുണ്ട്.