വീണ്ടും ന്യൂനമർദ്ദം; മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, ബാണാസുര അണക്കെട്ട് തുറന്നു
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് വയനാട്ടിലും അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
കനത്ത മഴയെ തുടർന്ന് വയനാട് ബാണാസുര സാഗർ അണക്കെട്ട് തുറന്നു. ഡാമിന്റെ ഒരു ഷട്ടർ മാത്രമാണ് ഉയർത്തിയിട്ടുള്ളത്. ഷട്ടർ പത്ത് സെ.മീറ്റർ ഉയർത്താനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുള്ളത്. ജലനിരപ്പനുസരിച്ച് ബാണസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ടാണ്. രാവിലെ 11 മണിയോടെയുള്ള കണക്ക് പ്രകാരം 774.40 മീറ്ററാണ് ബാണാസുരയിലെ ജലനിരപ്പ്.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.