രണ്ടുവര്‍ഷം മുന്‍പ് കാണാതായയാള്‍ സ്വപ്‌നത്തില്‍ വന്നു, 'മരിച്ചിട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല?': അഞ്ചലില്‍ സിനിമാ കഥയെ വെല്ലുന്ന കൊലക്കേസിന്റെ ചുരുളഴിയുന്നു

ശ്രീനു എസ്

ചൊവ്വ, 20 ഏപ്രില്‍ 2021 (12:29 IST)
സിനിമ കഥയില്‍ പോലും കാണാത്ത ട്വിസ്റ്റുകളും നിഗൂഢതകളും അഴിയുകയാണ് കൊല്ലം അഞ്ചലിലെ ഒരു മിസിങ് കേസില്‍. ഏരൂര്‍ ഭാരതി പുരം സ്വദേശിയായ ഷാജിയെ രണ്ടുവര്‍ഷം മുന്‍പാണ് കാണാതായത്. ഇതേ തുടര്‍ന്ന് ഒരു മിസിങ് കേസാണ് പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നത്. അന്വേഷണത്തില്‍ വീട്ടുകാര്‍ അധികം താല്‍പര്യം കാണിച്ചിരുന്നുമില്ല. എന്നാല്‍ ഇന്നലെ പത്തനംതിട്ട പൊലീസിന് നിര്‍ണായ വിവരം ലഭിക്കുകയായിരുന്നു. ഷാജി കൊല്ലപ്പെട്ടതാണെന്നാണ് ലഭിച്ച വിവരം. ഇന്നലെ മദ്യപിച്ച് ഒരാള്‍ പൊലീസ് സ്റ്റേഷനിലേക്ക് വരുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ അതീവ രഹസ്യവും നിര്‍ണായകവുമായ വിവരം ഡിവൈഎസ്പിയോട് പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
 
എന്നാല്‍ മദ്യപിച്ചിരുന്നതിനാല്‍ ആദ്യം പൊലീസ് ഇയാളെ വകവച്ചില്ല. എന്നാല്‍ ഇയാളുടെ നിരന്തരമായ ആവശ്യപ്രകാരം പൊലീസ് ചെവികൊടുക്കുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഷാജി സഹോദരനുമായുള്ള വാക്കുതര്‍ക്കത്തില്‍ കൊല്ലപ്പെട്ടതാണെന്നും മാതാവും സഹോദരനും കൂടി മൃതദേഹം കിണറിനു സമീപം കുഴിച്ചിടുകയായിരുന്നുവെന്നുമാണ് പത്തനംതിട്ട പൊലീസിന് ലഭിച്ച വിവരം. ഇതേത്തുടര്‍ന്ന് ഷാജിയുടെ അമ്മയേയും സഹോദരനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലഭിച്ച വിവരങ്ങള്‍ സത്യമാണെന്നാണ് പൊലീസ് പറയുന്നത്.
 
പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കിയ ആള്‍ പൂര്‍ണമായി മദ്യപിച്ച് ബോധരഹിതനായിരുന്നതിനാല്‍ വൈകുന്നേരം വരെ ഇയാളെ കൂടെ ഇരുത്തിയാണ് പൊലീസ് വിവരം ശേഖരിച്ചത്. ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഷാജിയുടെ ബന്ധുവാണ് ഇയാള്‍. ഷാജി സ്വപ്‌നത്തില്‍ വന്ന് താന്‍ മരിച്ചിട്ടും എന്തുകൊണ്ടാണ് ബന്ധുക്കള്‍ അന്വേഷിക്കാത്തതെന്ന് പരാതി പറയുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പത്തനംതിട്ട പൊലീസ് വിവരങ്ങള്‍ ഏലൂര്‍ പൊലീസുമായി പങ്കുവയ്ക്കുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍