മാലിന്യ നീക്കത്തിനു വാങ്ങിയ ട്രക്കുകള്‍ പേപ്പറില്‍ മാത്രം: കൊച്ചി നഗരസഭ വിവാദത്തില്‍

ബുധന്‍, 21 മെയ് 2014 (17:21 IST)
കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യ നീക്കത്തിനായി ആപ്പേ ട്രക്ക്‌ വാങ്ങിയ ഇടപാടില്‍ വന്‍ അഴിമതിയെന്ന്‌ റിപ്പോര്‍ട്ട്‌. വാങ്ങിയ ട്രക്കുകളില്‍ പലതും കാണാനില്ലെന്നും ഇതില്‍ അഴിമതി നടന്നുവെന്നും കാട്ടി വിജിലന്‍സിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ സംഭവത്തില്‍ അഴിമതി നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

2008 ല്‍ നഗരസഭ മാലിന്യ നീക്കത്തിനായി 64 ട്രക്കുകള്‍ വാങ്ങിയിരുന്നു. ഇവയില്‍ 41 എണ്ണം ഇപ്പോള്‍ എവിടെയെന്നതിന് നഗരസ്ഭയ്ക്ക് ഉത്തരമില്ല.  തുടര്‍ന്ന്‌ വിജിലന്‍സ റെയ്‌ഡ് നടത്തുകയും കേസെടുക്കാന്‍ ഒരുങ്ങുകയുമാണ്‌. നഗരസഭയോട്‌ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്‌.

ആപ്പേ ട്രക്കുകളില്‍ ഡിവിഷണുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പ്പിച്ച 23 ട്രക്കുകള്‍ മാത്രമാണ്‌ നിലവിലുള്ളത്‌.  ഇവയില്‍ ചിലത്‌ വഴിയരികില്‍ കാടുപിടിച്ചു കിടക്കുന്ന നിലയില്‍ വിജിലന്‍സ്‌ കണ്ടെത്തി. വാഹനം വാങ്ങിയതിന്റെ രേഖകള്‍ ഒഴിച്ചാല്‍ അതിന്റെ ബുക്കും പേപ്പറും പോലും നഗരസഭയുടെ പക്കലില്ല.

ട്രക്കുകളെ കുറിച്ച്‌ ഒരു വിവരവും നഗരസഭയ്‌ക്ക് നല്‍കാനായിട്ടില്ല.  പലതും വര്‍ക്ക്‌ഷോപ്പിലാണ്‌ എന്നാണ്‌ നഗരസഭ പറയുന്നത്‌ എങ്കിലും അതിന്റെ രേഖകളും നഗരസഭയ്‌ക്ക് വിജിലന്‍സിന്‌ നല്‍കാനായില്ല.

ട്രക്കുകള്‍ നഗരസഭയിലെ ഒരംഗത്തെയും ഒരു ഹെല്‍ത്ത്‌ ഓഫീസറെയും ആയിരുന്നു ഏല്‍പ്പിച്ചത്‌. ഇവരെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരം കിട്ടിയിട്ടില്ല. ഇതേ തുടര്‍ന്ന്‌ നഗരസഭയ്‌ക്കെതിരേ അഴിമതിക്ക്‌ കേസെടുക്കുന്ന കാര്യം പരിഗണിക്കുകയാണ്‌ വിജിലന്‍സ്‌.

വെബ്ദുനിയ വായിക്കുക