പേമാരിപെയ്ത്തിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ, മരം കടപുഴകി വീടുകൾ തകർന്നു: അതിതീവ്ര മഴ അടുത്ത അഞ്ച് ദിവസം തുടരും

ചൊവ്വ, 4 ജൂലൈ 2023 (13:43 IST)
സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ പലയിടങ്ങളിലും വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടവും. നിരവധി വീടുകളാണ് പലയിടത്തും തകര്‍ന്നത്. പലയിടത്തും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. അതിതീവ്രമഴ കണക്കിലെടുത്ത് ഇടുക്കി,കണ്ണൂര്‍ ജില്ലകളീല്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.
 
അടുത്ത അഞ്ച് ദിവസം ശക്തമായ മഴ സംസ്ഥാനത്ത് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഉയര്‍ന്ന തിരമാലയും കടലാക്രമണവും ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതിനെ തുടര്‍ന്ന് കേരള,കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍ പിടുത്തത്തിന് വിലക്കുണ്ട്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 10 സെ മി വീതം ഉയര്‍ത്തി. പത്തനംതിട്ട കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രത്യേക കണ്ട്രോള്‍ റൂം തുറന്നു.
 
ആലപ്പുഴയില്‍ പല വീടുകളിലും വെള്ളം കയറി. ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപം കൊണ്ടു,കൊല്ലം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍