ബിജെപിയെന്ന് പറയുന്ന ഒരാളുണ്ടോ, സുന്ദരയ്ക്ക് ആരാ പണം നല്‍കിയത്; ചോദ്യങ്ങളില്‍ നിന്ന് വഴുതിമാറി സുരേന്ദ്രന്‍

ശനി, 12 ജൂണ്‍ 2021 (15:51 IST)
മഞ്ചേശ്വരത്തെ അപരന് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ വിചിത്ര മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മഞ്ചേശ്വരത്തെ അപരന്‍ കെ.സുന്ദരയ്ക്ക് പണം നല്‍കിയന്നെ ആരോപണത്തില്‍ ബിജെപി പ്രതിരോധത്തിലാണല്ലോ എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. സുന്ദരയ്ക്ക് ആരാണ് പണം നല്‍കിയതെന്ന് സുരേന്ദ്രന്‍ മറുചോദ്യമുന്നയിച്ചു. ബിജെപി പണം നല്‍കിയെന്നാണ് സുന്ദര അടക്കം പറഞ്ഞിട്ടുള്ളതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് സുരേന്ദ്രന്റെ വിചിത്രവാദം. 'ആരാണ് പണം നല്‍കിയത്? ബിജെപിയോ...ബിജെപിയെന്ന് പറയുന്ന ഒരാളുണ്ടോ? ആര് നല്‍കിയെന്ന് നിങ്ങള്‍ പറ,' സുരേന്ദ്രന്‍ പറഞ്ഞു. 
 
കൊടകര കുഴല്‍പ്പണക്കേസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം പരിശോധിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം മൂന്നാംഗ സമിതിയെ നിയോഗിച്ചെന്ന വാര്‍ത്തകള്‍ സുരേന്ദ്രന്‍ നിഷേധിച്ചു. അങ്ങനെ ഒരു സമിതിയെയും നിയോഗിച്ചിട്ടില്ലെന്ന് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
 
ബിജെപിക്കെതിരെ നടക്കുന്ന മാധ്യമ സിന്‍ഡിക്കേറ്റാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 'ബാലിശമായ ആരോപണങ്ങളാണ് ബിജെപിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇതുകൊണ്ടൊന്നും ബിജെപിയെ തകര്‍ക്കാന്‍ സാധിക്കില്ല. മാധ്യമപ്രവര്‍ത്തകരെ സിപിഎം തെറ്റിദ്ധരിപ്പിക്കുകയാണ്. മാധ്യമ വിചാരണയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ല. ഇല്ലാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ എഴുതിപിടിപ്പിച്ചാല്‍ നിയമപരമായി നേരിടും. എനിക്കെതിരെ മുന്നൂറിലധികം കേസുകള്‍ ഉണ്ട്. അതിനെയെല്ലാം നേരിടാന്‍ ഞാന്‍ തയ്യാറാണ്,' സുരേന്ദ്രന്‍ പറഞ്ഞു 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍