‘എന്റെ മകനെ ഇല്ലാതാക്കിയിട്ട് 23 ദിവസമായി, ഒരു അനുശോചന കുറിപ്പെങ്കിലും രേഖപ്പെടുത്തിയോ ?’; മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ അമ്മയുടെ കത്ത്

തിങ്കള്‍, 30 ജനുവരി 2017 (09:32 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പാമ്പാടി നെഹ്‌റു കോളെജിലെ വിദ്യാര്‍ഥിയായ മരണടഞ്ഞ ജിഷ്ണു പ്രണോയിയുടെ അമ്മയുടെ കത്ത്. മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മൂന്ന് തവണ കത്തയച്ചു. ഒരു തവണപോലും അദ്ദേഹം മറുപടി നല്‍കിയില്ലെന്ന് മഹിജ കത്തില്‍ പറയുന്നു. മുഖ്യമന്ത്രി നെഹ്റു കോളേജിനെക്കുറിച്ച് ഒരിക്കല്‍ പോലും പരാമര്‍ശിച്ചില്ല. അതില്‍ താനും കുടുംബവും അതീവ ദു:ഖിതരാണെന്നും മരണം നടന്ന് ഇത്ര ദിവസമായിട്ടും മുഖ്യമന്ത്രി അന്വേഷിച്ചില്ലെന്നും മഹിജ പറയുന്നു.
 
താന്‍ ഒരു പഴയ എസ്എഫ്‌ഐക്കാരിയാണ്. താനും കുടുംബത്തിലെ എല്ലാവരും പിണറായിയെ മുഖ്യമന്ത്രിയായി കാണുന്നതിന് ഏറെ കൊതിച്ചുവെന്നും മഹിത പറയുന്നു. മരണകിടക്കയില്‍ കിടന്ന തന്നെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും കത്തിലുണ്ട്. സഖാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിയിലേക്ക് ബോംബേറ് ഉണ്ടായപ്പോള്‍ നിമിഷങ്ങള്‍ക്കകം അങ്ങയുടെ പ്രതിഷേധം ഫേസ്‌ബുക്ക് പേജില്‍ കുറിച്ചതായി എന്റെ മകന്റെ സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടെന്നും അവര്‍ പറയുന്നു. 
 
എന്റെ മകനെ ഇല്ലാതാക്കിയിട്ട് ഇന്നേക്ക് 23 ദിവസമായി. ഒന്ന് എന്നെ ഫോണില്‍ വിളിക്കുകയോ അങ്ങയുടെ ഫേസ്‌ബുക്ക് പേജില്‍ പോലും ഒരു അനുശോചന കുറിപ്പ് രേഖപ്പെടുത്തുകയോ ചെയ്തില്ലെന്ന് അറിയുന്നതില്‍ എനിക്ക് സങ്കടമുണ്ട്. അങ്ങ് ജിഷ്ണു പ്രണോയിയുടെ ഫേയ്‌സ് ബുക്ക് പേജ് ഒന്ന് കാണണം. അവന്റെ ഇഷ്ടപ്പെട്ട നേതാവ് ചെഗുവേരക്കൊപ്പം പിണറായി വിജയനായിരുന്നുന്നും കത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക