പ്രശ്‌നമുണ്ടാക്കിയത് മറ്റുചിലര്‍, ജിഷ്ണുവിന്റെ അമ്മയെ കാണില്ല; പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

ബുധന്‍, 5 ഏപ്രില്‍ 2017 (16:30 IST)
പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ജിഷ്ണു പ്രണോയുടെ അമ്മയ്ക്കും കുടുംബത്തിനുമെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

പൊലീസ് നടത്തിയത് കൃത്യനിർവഹണം മാത്രമാണ്. പ്രതിഷേധത്തിന് എത്തിയവരുടെ സംഘത്തില്‍ ബന്ധുക്കള്‍ അല്ലാത്ത ചിലര്‍ മഹിജയ്ക്കൊപ്പമുണ്ടായിരുന്നു. തോക്കുസ്വാമി അടക്കമുള്ളവരാണ് ഒപ്പമുണ്ടായിരുന്നത്. പുറത്തുനിന്നുള്ളവർ സമരസ്ഥലത്തേക്ക് ഇരച്ചുകയറി. ഇവരെയാണ് പൊലീസ് തടയാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ആസ്ഥാനത്ത് സാധാരണ ആരും സമരം ചെയ്യാറില്ല. പുറത്തു നിന്നെത്തിയവര്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ ജിഷ്ണുവിന്റെ അമ്മയെ അവിടെ കിടക്കുന്ന നിലയിലാണ് കണ്ടത്. തുടര്‍ന്ന് അവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്‌തു. പ്രശ്‌നമുണ്ടാക്കിയവരെയാണ് അറസ്‌റ്റ് ചെയ്‌തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഹിജയ്ക്കെതിരായ അതിക്രമത്തെക്കുറിച്ച് ഐജി അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് കിട്ടിയതിനുശേഷം നടപടിയെടുക്കും. ജിഷ്ണുവിന്റെ അമ്മയെ കാണാൻ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഷ്ണു മരിച്ച് 80 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഇന്നു മുതല്‍ നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്. തുടര്‍ന്നാണ് ഇവര്‍ പൊലീസ് അതിക്രമത്തിന് ഇരയായത്.

വെബ്ദുനിയ വായിക്കുക