ജിഎസ്ടി നിരക്ക് ഇളവുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍; സംസ്ഥാന വിജ്ഞാപനമായി

സിആര്‍ രവിചന്ദ്രന്‍

ശനി, 20 സെപ്‌റ്റംബര്‍ 2025 (20:51 IST)
സെപ്റ്റംബര്‍ 3 ന് ചേര്‍ന്ന 56 - മത് ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലെ തീരുമാനപ്രകാരം, ജി.എസ്.ടി. ബാധകമായ ഒട്ടനവധി സാധനങ്ങളുടെയും, സേവനങ്ങളുടെയും മേലുള്ള നികുതി നിരക്കില്‍ മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടിട്ടുണ്ട്. നികുതി നിരക്കിലുള്ള ഈ മാറ്റങ്ങള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. അവശ്യ സാധനങ്ങളുടെയും, ദൈനംദിന കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെയും നികുതി നിരക്ക് ഇതിന്റെ ഭാഗമായി കുറയുമെന്നാണ് കൗണ്‍സില്‍ വിലയിരുത്തുന്നത്.
 
വ്യാപാരികള്‍/സേവനദാതാക്കള്‍ പുതുക്കിയ നികുതി നിരക്കനുസരിച്ചുള്ള ടാക്സ് ഇന്‍വോയ്സുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ നല്കുന്നതിനാവശ്യമായ മാറ്റങ്ങള്‍ ബില്ലിംഗ്  സോഫ്റ്റ്വെയര്‍  സംവിധാനത്തില്‍ വരുത്തേണ്ടതും, നികുതി മാറ്റം വരുന്ന സപ്ലൈയുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ സ്റ്റോക്കിലുണ്ടെങ്കില്‍ സെപ്റ്റംബര്‍ 21 ലെ ക്ലോസിങ് സ്റ്റോക്ക് പ്രത്യേകം രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യുക. കൂടാതെ, നികുതി നിരക്കില്‍ കുറവ് വരുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ആയതിന്റെ ഗുണഫലം ഉപഭോക്താക്കള്‍ക്ക് കൈമാറണം. നികുതി ബാധ്യത ഒഴിവാക്കിയ സാധനങ്ങളുടെയും,  സേവനങ്ങളുടെയും ഭാഗമായുള്ള സ്റ്റോക്കിന്റെ  ഇന്പുട് ടാക്സ്  ക്രെഡിറ്റ്  റിവേഴ്സല്‍  ചെയ്യേണ്ടതടക്കമുള്ള നടപടികള്‍ വ്യാപരികള്‍ സ്വീകരിക്കണം.
 
സിഗരറ്റ്, ബീഡി, ഗുഡ്ക, പാന്‍മസാല തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതി നിരക്ക് 40% ലേക്ക് ഉയര്‍ത്തുവാന്‍ കൗണ്‍സില്‍ തീരുമാനം എടുത്തുവെങ്കിലും പ്രസ്തുത മാറ്റം സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരില്ല. ആയത് പിന്നീട് വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ നടപ്പിലാവുകയുള്ളു. ആയതിനാല്‍ ഈ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക് തല്‍സ്ഥിതി തുടരാം. നിരക്ക് മാറ്റം പിന്നീട് വിജ്ഞാപനം ചെയ്യും.  
 
ഇതുമായി ബന്ധപ്പെട്ട്  വ്യാപാരികള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച  വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനങ്ങള്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായ www.keralataxes.gov.in ല്‍  നല്‍കിയിട്ടുണ്ട്. വിശദ  വിവരങ്ങള്‍ക്ക്  വകുപ്പ്  പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ കാണേണ്ടതാണ്.
 
നികുതിനിരക്ക് മാറ്റവുമായി ബന്ധപ്പെട്ട  കാര്യങ്ങള്‍  വ്യാപാരികള്‍ /  സേവനദാതാക്കള്‍  പ്രത്യേകം ശ്രദ്ധിക്കണമെന്നും നികുതി കുറച്ചതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് അനുഭവഭേദ്യമാക്കുവാനുള്ള നടപടികള്‍ വ്യാപാരിസമൂഹം കൈക്കൊള്ളണമെന്നും സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍