സ്വര്‍ണത്തെ ചെമ്പാക്കിയതാണ്: മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരുടെ സമ്പൂര്‍ണ്ണ വിവരവും തിരഞ്ഞെടുക്കുന്ന മാനദണ്ഡവും അറിയിക്കണമെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 ഒക്‌ടോബര്‍ 2025 (08:36 IST)
ശബരിമല- മാളികപ്പുറം മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരുടെ സമ്പൂര്‍ണ്ണ വിവരവും തിരഞ്ഞെടുക്കുന്ന മാനദണ്ഡവും അറിയിക്കണമെന്ന് ഹൈക്കോടതി. സഹായികളില്‍ വര്‍ഷങ്ങളായി തുടരുന്നവര്‍ ഉണ്ടോ എന്നും പോലീസ് വെരിഫിക്കേഷന്‍ നടത്തുന്നുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ ഈ മാസം 31ന് അറിയിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
 
മേല്‍ശാന്തിമാര്‍ക്ക് 20 സഹായികളെങ്കിലും ഉണ്ടാകുമെന്നും അതാത് വര്‍ഷങ്ങളിലെ മേല്‍ശാന്തിമാരാണ് ഇവരെ കണ്ടെത്തുന്നതെന്നും ബോര്‍ഡ് വിശദീകരിച്ചു. മേല്‍ശാന്തിമാര്‍ക്ക് ഓണറേറിയം ആണെന്ന് നല്‍കുന്നതെന്നും ഇവരുടെ സഹായികള്‍ക്ക് പ്രതിഫലം നല്‍കുന്നില്ലെന്നും വിശദീകരിച്ചു. അതേസമയം ശാന്തിക്കാരുടെ സഹായികളായി വര്‍ഷങ്ങളായി തുടരുന്നവര്‍ ശബരിമലയില്‍ ഉണ്ടോ എന്നും കോടതി ചോദിച്ചു. സഹായികള്‍ക്ക് ബോര്‍ഡിനോട് ഉത്തരവാദിത്വമുണ്ടോയെന്നും അല്ലെങ്കില്‍ ബോര്‍ഡ് കുഴപ്പത്തിലാകില്ലേയെന്നും കോടതി ചോദിച്ചു.
 
അതേസമയം ശബരിമല ദ്വാരപാല ശില്പങ്ങളിലെ സ്വര്‍ണ്ണം കടത്തിയ കേസിലെ രണ്ടാംപ്രതി മൂരാരി ബാബു മഹസറില്‍ ചെമ്പ് എന്ന് മനപൂര്‍വ്വം എഴുതിയതാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. ബാബുവിനെ റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കിയതിനൊപ്പം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ ബാബു സമ്മതിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍