മലപ്പുറം ഫ്ളാഷ് മോബ്: അപവാദപ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (10:51 IST)
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് പെൺകുട്ടികൾ നടത്തിയ ഫ്ലാഷ് മോബ് വിവാദമായിരുന്നു. ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികളെ അവഹേളിച്ച് ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു. മതം പറയുന്നത് അനുസരിക്കാത്ത ഇവരൊക്കെ നരകത്തിലെ വിറകുകൊള്ളിയായി തീരും എന്നൊക്കെയാണ് സൈബര്‍ ആങ്ങളമാര്‍ പറഞ്ഞത്.
 
എന്നാല്‍ മലപ്പുറത്ത് ഫ്ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ഥിനികള്‍ക്കുനേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. സോഷ്യല്‍ മീഡിയയില്‍ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. അനസ് പി.എ, ബിച്ചാന്‍ ബഷീര്‍, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍ അറഫ, അഷ്‌കര്‍ ഫരീഖ് എന്നവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള പരാമര്‍ശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
 
സൈബര്‍ ആങ്ങളമാര്‍ക്ക് ചുട്ട മറുപടിയുമായി ഷംന രംഗത്ത് വന്നിരുന്നു. ഷംന കോളക്കോടൻ എഴുതിയ കുറിപ്പാണ്  സോഷ്യൽ മീഡിയയില്‍ വൈറലായിരുന്നു. ഇനിയും പെണ്ണുങ്ങള്‍ ആടും,പാടും, കൂട്ടുകൂടും. ചുറുചുറുക്കുള്ള പെണ്‍കുട്ടികള്‍ തെരുവുകള്‍ കീഴടക്കുക തന്നെ ചെയ്യും. ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവര്‍ഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ എന്ന് പറഞ്ഞ് കൊണ്ടാണ് ഷംനയുടെ കുറിപ്പ് തുടങ്ങുന്നത്. 
 
അതിനെതിരെയും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ഷംന കോളക്കോടൻ. ഷംന തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ശക്തയായ ഒരു സ്ത്രീയെ അശ്ലീല ഭാഷകൊണ്ടല്ലാതെ നേരിടാൻ നിങ്ങളിനിയെന്നാണ് പഠിക്കുക? അസഭ്യം പറഞ്ഞ്, അവളുടെ വീട്ടുകാരെ അടക്കം തെറി വിളിച്ചു കൊണ്ട് പ്രതികരിക്കാൻ മാത്രമുള്ള നിലവാരമേ നിങ്ങൾക്കുള്ളൂവോയെന്നാണ് ഷംന ചോദിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍