കത്തികൊണ്ടു കുത്തിയെന്ന് ജയരാജന്‍; ചതിച്ച മാധ്യമങ്ങള്‍ ഏതെന്ന് ഇപി വ്യക്തമാക്കി

ബുധന്‍, 23 നവം‌ബര്‍ 2016 (13:30 IST)
മാധ്യമങ്ങൾക്കെതിരേ രൂക്ഷവിർശനവുമായി മുൻ മന്ത്രി ഇപി ജയരാജൻ. മാധ്യമങ്ങൾ തന്നെ കത്തികൊണ്ടു കുത്തുകയായിരുന്നു. ഇതിനു പിന്നിൽ ആരൊക്കെയോ ഉണ്ട്. അത് ആരാണെന്ന് അന്വേഷിക്കണം. തനിക്കെതിരേ ചെയ്യാവുന്ന ദ്രോഹമെല്ലാം മാധ്യമങ്ങൾ ചെയ്തു. ഇനി മാധ്യമങ്ങളുടെ ഇരയാകാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില മാധ്യമപ്രവര്‍ത്തകരുടെ പേരെടുത്ത് പറഞ്ഞായിരുന്നു ജയരാജന്റെ പ്രസ്‌താവന. എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങളോടും കേന്ദ്രകമ്മിറ്റിക്കു പരാതി നൽകിയോ എന്ന ചോദ്യങ്ങളോടും അദ്ദഹം പ്രതികരിച്ചില്ല.

കണ്ണൂരിലെ മൈത്രി വയോജന കേന്ദ്രത്തിൽ സന്ദർശനത്തിനെത്തിയതായിരുന്നു ജയരാജൻ. എംഎം മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് അടക്കമുള്ള പരിപാടികളിൽ നിന്നു വിട്ടു നിന്ന ജയരാജൻ മന്ത്രിസ്ഥാനം രാജി വച്ചതിനു ശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.

കഴിഞ്ഞ ദിവസം പുതിയ മന്ത്രിയെ തീരുമാനിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജന്‍ ക്ഷുഭിതനായി ഇറങ്ങിപ്പോയിരുന്നു.

വെബ്ദുനിയ വായിക്കുക