താങ്കള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുകയാണോ; ഞാനറിയാതെ ഒരു നിയമനവും പാടില്ല - മുഖ്യമന്ത്രി ജയരാജനെ നിര്‍ത്തിപ്പൊരിച്ചു

ശനി, 8 ഒക്‌ടോബര്‍ 2016 (15:34 IST)
കെഎസ്ഐഇയുടെ തലപ്പത്ത് ഭാര്യാ സഹോദരി പുത്രനായ സുധീർ നമ്പ്യാരെ നിയമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യവസായ മന്ത്രി ഇപി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു വരുത്തി ശകാരിച്ചു. കണ്ണൂർ ഗസ്‌റ്റ് ഹൗസിലെ ഒന്നാം നമ്പർ മുറിയിൽ വച്ചായിരുന്നു മുഖ്യമന്ത്രി ജയരാജനുമായി സംസാരിച്ചതും ശകാരിച്ചതും.

താങ്കള്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍  ആയുധങ്ങൾ വീണുകിട്ടാൻ കാത്തിരിക്കുകയാണ്. സർക്കാരിനെ അടിക്കാനുള്ള വടി ഭരിക്കുന്നവർ തന്നെ നൽകരുത്. ഇത്തരം വിവാദങ്ങൾ ഇനി ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി ജയരാജന് നിര്‍ദേശം നല്‍കുകയും ചെയ്‌തു.

നിയമനങ്ങള്‍ക്ക് മുമ്പ് തന്നോട് വിവരങ്ങള്‍ സംസാരിക്കാമായിരുന്നു. പല സ്ഥാപനങ്ങളുടേയും തലപ്പത്ത് തന്റെ ബന്ധുക്കൾ ഉണ്ടാവുമെന്ന ജയരാജന്റെ പ്രസ്‌താവനയേയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പികെ ശ്രീമതി എംപിയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും സ്ഥലത്ത് ഉണ്ടായിരുന്നു. ഇരുവരോടും പുറത്ത് പോവാൻ നിർദ്ദേശിച്ച ശേഷമായിരുന്നു ജയരാജനെ മുഖ്യമന്ത്രി ശകാരിച്ചത്.

അതേസമയം, എല്ലാ വിവാദ നിയമനങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഈ മാസം 14ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി തെറ്റുതിരുത്താൻ നടപടി സ്വീകരിക്കും. മന്ത്രിമാരുടെ മക്കളെ നിയമിക്കുന്നതും ബന്ധുക്കളെ നിയമിക്കുന്നതും രണ്ടാണ്. മക്കളെ നിയമിച്ചാൽ അത് സ്വജനപക്ഷപാതമെന്നു പറയാം. പൊതുമേഖല സ്ഥാനപങ്ങളിലെ നിയമനങ്ങളിൽ പാർട്ടി ഇടപെടാറില്ല. അതാതു വകുപ്പുകളാണ് അത് ചെയ്യാറുള്ളതെന്നും കോടിയേരി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക