നടിക്കെതിരെ ‘ജോര്‍ജേട്ടന്‍‌സ് പൂരം’; ദിലീപിനെ രക്ഷിക്കാനിറങ്ങിയ പിസി ജോര്‍ജും കുടുങ്ങും

വ്യാഴം, 17 ഓഗസ്റ്റ് 2017 (15:02 IST)
കൊച്ചിയില്‍ അക്രമിക്കപ്പെട്ട യുവനടിക്കെതിരായി തുടര്‍ച്ചയായി മോശം പരാമര്‍ശം നടത്തുന്ന പിസി ജോർജ് എംഎൽഎയ്ക്കെതിരെ നടപടിയുണ്ടായേക്കും.

ജോർജിന്റെ പരാമർശങ്ങൾ നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടാനാണു നിലവിലെ തീരുമാനം. നിയമസഭാ സമ്മേളനം അവസാനിക്കുന്ന ഓഗസ്റ്റ് 24നു ശേഷമാകും എത്തിക്സ് കമ്മിറ്റി ചേരുന്നത്. എത്തിക്സ് കമ്മിറ്റിയിൽ ജോർജും അംഗമായതിനാൽ അന്വേഷണവേളയിൽ അദ്ദേഹത്തിനോടു മാറിനിൽക്കാൻ ആവശ്യപ്പെടും.

പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്നും ജോര്‍ജ് പ്രസ്‌താവനകള്‍ തുടരുന്ന സാഹചര്യത്തിലാണ് എംഎൽഎയ്ക്കെതിരെ നടപടിക്ക് നീക്കം ശക്തമാക്കുന്നത്.

സ്പീക്കറെന്ന നിലയില്‍ ജോര്‍ജിനെതിരെ നടപടിയെടുക്കും. ഉന്നതപദവിയിലുളളവര്‍ നിരുത്തരവാദപരമായി പെരുമാറരുത്. അദ്ദേഹത്തിന്റെ പരാമര്‍ശം എത്തിക്‌സ് കമ്മിറ്റിക്ക് അയക്കുമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

അതേസമയം, സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ജോർജ് രംഗത്തെത്തി. എല്ലാവരെയും ഒരേ പോലെ കാണാന്‍ ബാധ്യതയുള്ള ഒരാൾ, ഒരാളെ മാത്രം തിരഞ്ഞുപിടിച്ചു പരാമശിക്കുന്നതു ശരിയല്ലെന്നും തന്നെ വിമർശിക്കുന്നതിനു പിന്നിൽ രാഷ്ട്രീയമാണെന്നുമാണ് പിസി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക