ദിലീപേ, കളി കൈവിട്ടു പോയല്ലോ; ഇനി എങ്ങനെ ഊരിപ്പോരാനാ ? - ഡിജിപിയെ തൊട്ടാല്‍ അവര്‍ വെറുതെയിരിക്കുമോ!

ശനി, 12 ഓഗസ്റ്റ് 2017 (15:56 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഇനി കാര്യങ്ങള്‍ ഒട്ടും എളുപ്പമാകില്ല. കേസില്‍ ഒരു വിട്ടുവീഴ്‌ചയും വേണ്ട എന്ന നിലപാടിലാണ് ഇപ്പോള്‍ പൊലീസ് ഉള്ളത്.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ വെട്ടിലാക്കുന്ന ആരോപണങ്ങള്‍ ജാമ്യാപേക്ഷയില്‍ ദിലീപ് ഉന്നയിച്ചതാണ് ജനപ്രിയതാരത്തിനെതിരേ ഒരു വിട്ടുവീഴ്‌ചയും വേണ്ട എന്ന നിലപാടില്‍ എത്തിച്ചേരാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.  

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ അന്നു തന്നെ ഡിജിപിക്ക് വാട്സാപ്പ് വഴി പരാതിയായി അയച്ചുവെന്നും, എന്നാല്‍ ഇക്കാര്യങ്ങള്‍ പൊലീസ് മൂടിവെച്ചെന്നാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ഉന്നയിക്കുന്നത്.

ദിലീപിന്റെ പരാതി ലഭിച്ചുവെന്ന് ഡിജിപി സ്ഥിരീകരിച്ചത് പൊലീസിന്റെ മറ്റൊരു തന്ത്രമാണ്. താരം ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലെ ആക്ഷേപങ്ങൾ ഖണ്ഡിക്കുകയാണ് ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്.  

ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങൾക്ക് മറുപടിയായി കോടതിയിൽ നൽകുന്ന സത്യവാങ്മൂലത്തിലാണ് പൊലീസ് നിലപാട് കടുപ്പിക്കുന്നത്. ഡിജിപിയെ പോലും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള താരത്തിന്റെ ശ്രമം അനുവദിക്കില്ലെന്നും, ഏതു രീതിയിലും ഈ നീക്കത്തെ ചെറുക്കാനുമാണ് പൊലീസ് തീരുമാനം.

ദിലീപിന്റെ പരാതി പൊലീസിനു ലഭിച്ചത് ഏപ്രിൽ 22നാണ്. സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണിൽ വിളിച്ചത് മാർച്ച് 28നും. ബ്ലാക്ക്‌മെയിലിംഗ് ശ്രമം ഉണ്ടായെങ്കില്‍ത്തന്നെ ദിവസങ്ങള്‍ക്കു ശേഷമാണ് ദിലീപ് വാട്സാപ്പിലൂടെ ഡിജിപിക്ക് പരാതി നല്‍കിയത്. ഇത് പ്രശ്‌നത്തിന് ദിലീപ് കല്‍പിച്ച ഗൗരവമില്ലായ്മയുടെ തെളിവാണെന്നും പൊലീസ് കൂട്ടിച്ചേര്‍ക്കും. ഇതാണ് ജനപ്രീയതാരത്തിന് കുരുക്കാവുന്നത്.

വിഷ്ണു ദിലീപിനെ ഫോണില്‍ വിളിച്ചതിനു ശേഷമുള്ള ദിവസങ്ങളില്‍ സുനിയുമായി ധാരണയിലെത്താൻ ദിലീപ് ശ്രമം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചര്‍ച്ചയില്‍ ധാരണയിലെത്താൻ കഴിയാതെ വന്നതോടെയാണ് പരാതി നൽകാൻ ദിലീപ് നിർബന്ധിതനായതെന്നും പൊലീസ് പറയുന്നു.

അതിനൊപ്പം വാട്സാപ്പിലൂടെ നൽകിയ വിവരം പരാതിയായി കണക്കാക്കാനാകില്ലെന്നും പൊലീസ് വ്യക്തമാക്കി. ജയിലില്‍ നിന്നും ഫോണ്‍ കോള്‍ വന്ന മാർച്ച് മാസം മുതല്‍ ദിലീപ് അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇതിനു ശേഷം ആവശ്യമായ തെളിവുകള്‍ അതിവേഗം പൊലീസ് കണ്ടെത്തുകയും അറസ്‌റ്റിലേക്ക് കടക്കുകയുമായിരുന്നുവെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കും.


ദിലീപ് ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വാദങ്ങളുടെയെല്ലാം മറുവാദങ്ങളടക്കം വിശദമായ സത്യവാങ്മൂലമാണ് പൊലീസ് തയ്യാറാക്കുന്നത്. വിശദമായ സത്യവാങ്മൂലം കോടതിയിൽ നൽകാനാണ് പൊലീസ് നീക്കം. അടുത്ത വെള്ളിയാഴ്ച ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി പരിഗണിക്കുമ്പോള്‍ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെടും.

വെബ്ദുനിയ വായിക്കുക