ചാനൽ ചർച്ചക്കിടെ മുഹമ്മദ് റിയാസിനോട് പാകിസ്താനിലേക്ക് പോകാൻ ബി ജെ പി പ്രവർത്തകർ, ഗുജറാത്തിലേക്ക് പൊയ്ക്കൊള്ളാൻ മറുപടി നൽകി റിയാസ്

വ്യാഴം, 21 ഏപ്രില്‍ 2016 (19:29 IST)
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചിൽ നടന്ന ചർച്ചയിൽ സി പി എം നേതാവ് മുഹമ്മദ് റിയാസിനോട് ' പാകിസ്താനിലേക്ക് പോടാ' എന്ന് പറഞ്ഞ് ബി ജെ പി പ്രവർത്തകർ രംഗത്ത്. റിപ്പോർട്ടർ ചാനൽ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിപാടിയിലായിരുന്നു സംഭവം. 
 
വാശിയേറിയ ചർച്ചയ്ക്കിടെ മുഹമ്മദ് റിയാസ് കോലിബി സഖ്യത്തെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ സദസ്സിലിരുന്ന ഒരു കൂട്ടം ബി ജെ പി പ്രവർത്തകർ എഴുന്നേറ്റ് നിന്ന് റിയാസിനോട് 'പാകിസ്താനിലേക്ക് പോടാ' എന്ന് പറയുകയുണ്ടായി. എന്നാൽ വേണമെങ്കിൽ നിങ്ങ‌‌ൾക്ക് ഗുജറാത്തിലേക്ക് പോകാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്യമുണ്ടെന്നായിരുന്നു റിയാസ് വാദിച്ചത്.
 
ഇത് ചെറിയ സംഘർഷത്തിന് വഴിയൊരുക്കി. ഇത് മതപരമായ ചർച്ചയല്ല, പൊതു ചർച്ചയാണെന്നും ഒരു മുസ്ലീമായതുകൊണ്ട് മാത്രം പാകിസ്താനിലേക്ക് പോകാൻ പറയാൻ ആർക്കും അവകാശമില്ലെന്നും പരിപാടി നടത്തിയവർ അറിയിച്ചു. റിയാസിനേയും പ്രവർത്തകരേയും കയ്യേറ്റം ചെയ്യാനും പത്തോളം പേർ ചേർന്ന ബി ജെ പി പ്രവർത്തകർ ശ്രമിച്ചു. തുടർന്ന് നിരവധി പേരുടെ ഇടപെട‌ൽ മൂലമാണ് സംഭവം ഒത്തുതീർപ്പായത്.

വെബ്ദുനിയ വായിക്കുക