വിദേശമദ്യം വാങ്ങിയതില്‍ വന്‍ ക്രമക്കേട്; സിഎന്‍ ബാലകൃഷ്ണനെ പ്രതിയാക്കി എഫ്ഐആര്‍

വ്യാഴം, 20 ഒക്‌ടോബര്‍ 2016 (16:01 IST)
കണ്‍‌സ്യൂമര്‍ ഫെഡ് അഴിമതിയില്‍ മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്‌ണനടക്കം എട്ടു പേരെ പ്രതിചേര്‍ത്ത് വിജിലന്‍‌സ് എഫ്ഐആര്‍. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ് എഫ്ഐആര്‍ നല്‍കിയത്. വിദേശമദ്യം വാങ്ങിയതിലെ ക്രമക്കേടിലാണ് എട്ടുപേരെ പ്രതിചേര്‍ത്തിരിക്കുന്നത്‌.

പ്രാഥമിക അന്വേഷണത്തില്‍ തന്നെ സിഎന്‍ ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെ വ്യക്തമായ തെളിവുകള് വിജിലന്‍സിന് ലഭിച്ചു. കണ്‍സ്യൂമര്‍ഫെഡിന് കീഴിലുള്ള മദ്യ വിതരണ ഷോപ്പുകളില്‍ വിദേശ മദ്യം ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടുണ്ടെന്നാണ് പരാതി.

പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ഉത്തരവിട്ട കോടതി സിഎന്‍ ബാലകൃഷ്ണനടക്കമുള്ളവരെ പ്രതിച്ചേര്‍ക്കണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ വേണമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അദ്ദേഹത്തിനെതിരായി തെളിവുകള്‍ വിജിലന്‍‌സ് കണ്ടെത്തിയത്.

കൺസ്യൂമർഫെഡിന് ലഭിച്ച ഇൻസെന്റീവ് തുക കണക്കിൽപെടുത്താതെ ചെലവഴിച്ചു. ഇതുവഴി സർക്കാരിന് 28 കോടിയോളം രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തിയത്. മുൻ പ്രസിഡന്റ് ജോയ് തോമസ്, മുൻ എംഡി റിജി ജി. നായർ എന്നിവരുൾപ്പടെ എട്ട് പേരാണ് കേസിൽ പ്രതികൾ. എറണാകുളം വിജിലൻസ് സംഘമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് തൃശൂർ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

വെബ്ദുനിയ വായിക്കുക