സംസ്ഥാനത്തേക്കുള്ള കന്നുകാലി കടത്ത് നിലച്ചതോടെ കേരളത്തില്‍ മാട്ടിറച്ചി കിട്ടാനില്ല. മാട്ടിറച്ചിക്ക് ക്ഷാമം വന്നതോടെ കോഴിയിറച്ചിക്ക് കൊല്ലുന്ന വിലയാണ്. സംഘ്‌പരിവാര്‍ സംഘടനകളുടെ ആക്രമണം കാരണമാണ് സംസ്ഥാനത്തേക്ക് കന്നുകാലികള്‍ വരുന്നത് നിലച്ചിരിക്കുന്നത്. സംഘ്പരിവാറിന്റെ കടുത്ത നിലപാടില്‍ പ്രതിസന്ധിയിലായിരിക്കുന്നത് കന്നുകാലി വ്യാപാരികളും ഉപഭോക്താക്കളുമാണ്. കന്നുകാലി കടത്ത് നിലച്ചതിനെ തുടര്‍ന്ന് ഭൂരിഭാഗം ചന്തകളും അടച്ചു പൂട്ടിയിരിക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വ്യാപാരികള്‍ക്ക് നഷ്‌ടമായത് കോടിക്കണക്കിന് രൂപയുടെ അറവുമാടുകളെ ആയിരുന്നു. സേലം, കോയമ്പത്തൂര്‍, മണപ്പാറ, ഈറോഡ് എന്നിവിടങ്ങളിലാണ് അക്രമം കൂടുതലായി നടക്കുന്നത്. മൃഗസ്നേഹികളുടെ സംഘടന എന്ന് പറഞ്ഞാണ് കന്നുകാലി കടത്തിനെ തടയുന്നത്. പൊലീസും ഇതിന് ഒത്താശ ചെയ്യുകയാണ്.
മാട്ടിറച്ചിക്ക് ദൌര്‍ലഭ്യം നേരിടുന്നതിനാല്‍ കോഴിയിറച്ചിയുടെ വില സംസ്ഥാനത്ത് കുതിച്ചുയരുകയാണ്. 140 മുതല്‍ 180 വരെ രൂപയ്ക്കാണ് കോഴിയിറച്ചി സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വില്‍ക്കുന്നത്. നാടന്‍ കോഴിക്ക് കിലോ 390 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 450 ആയി. വൈറ്റ് ലഗോണ്‍ കോഴിക്ക് 120 ല്‍ നിന്ന് 150. താറാവിന് 200 ല്‍നിന്ന് 225. കോഴിപാര്‍ട്‌സിന് 50 ല്‍ നിന്ന് 70 എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍.