കേട്ടത് ശരിയാണ്; ബിജെപി ബിഡിജെഎസ് ബന്ധം തകരുന്നു - ഡൽഹി ചർച്ചയിൽനിന്നു തുഷാർ വിട്ടുനിൽക്കും

വെള്ളി, 10 മാര്‍ച്ച് 2017 (07:51 IST)
ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പരസ്യ പ്രതിഷേധവുമായി ബിഡിജെഎസ്. കേരളത്തിലെ എൻഡിഎ നേതൃസംഘം ഇന്നു കേന്ദ്രമന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി വിട്ടു നില്‍ക്കും.

യോഗത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറിനില്‍ക്കുന്നു എന്ന വാര്‍ത്തയുണ്ടാകുന്നത് തടയുന്നതിനായി ബിഡിജെഎസ് ജനറൽ സെക്രട്ടറി ടിവി ബാബു സംഘത്തിലുണ്ടാകും.

നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും മുമ്പും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതോടേ ബിഡിജെഎസ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലും അര്‍ഹിക്കുന്ന സ്ഥാനം എന്‍ഡിഎയില്‍ നിന്ന് ലഭിക്കാത്തതുമാണ് ബിഡിജെഎസിനെ ചൊടിപ്പിച്ചത്. മുന്നണി പരിപാടികളില്‍ ഇനി സഹകരിക്കേണ്ടെന്നും പ്രതിഷേധം തുടരാം എന്നുമാണ് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ തീരുമാനം.

ബോര്‍ഡ്‌, കോര്‍പ്പറേഷന്‍ സ്‌ഥാനങ്ങളും റബര്‍, കയര്‍ ബോര്‍ഡുകളില്‍ ലഭിക്കേണ്ട സ്ഥാനമാനങ്ങളും ലഭിച്ചിട്ടില്ല.  രാജ്യസഭാ എംപിസ്‌ഥാനവും കേന്ദ്ര മന്ത്രി പദവിയും പാര്‍ട്ടിക്ക് ലഭിക്കാത്തതും ബിഡിജെ.എസില്‍ കടുത്ത എതിര്‍പ്പിന് കാരണമാകുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്‍ സുരേഷ്‌ ഗോപിയെ എംപിയായി കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌തെങ്കിലും തുഷാര്‍ വെള്ളാപ്പള്ളിയെയും ബിഡിജെഎസിനെയും ബിജെപി തഴഞ്ഞതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി.

വെബ്ദുനിയ വായിക്കുക