ബാർ കോഴക്കേസ്: കോടതിയുടേത് ശരിയായ നിലപാടെന്ന് മുഖ്യമന്ത്രി

ശനി, 27 ഓഗസ്റ്റ് 2016 (14:56 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എംഎല്‍എയുമായ കെഎം മാണിക്കെതിരായ ബാർ കോഴക്കേസിൽ തുടരന്വേഷണത്തിനുള്ള വിജിലൻസ് കോടതിയുടെ ഉത്തരവ് ശരിയായ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണത്തിൽ ക്രമക്കേട് നടന്നുവെന്ന് എൽഡിഎഫ് നേരത്തേ പറഞ്ഞിരുന്നു. ആ നിലപാട് കോടതി ശരിവയ്ക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, യുഡിഎഫ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. യുഡിഎഫ് നേതൃത്വം അറിയാതെ വിജിലൻസ് മുൻ ഡയറക്‌ടർ എൻ ശങ്കർ റെഡ്ഡി കേസ് അട്ടിമറിക്കില്ല. യുഡിഎഫ് വിട്ടതു കൊണ്ട് മാണിക്ക് എൽ.ഡി.എഫിൽ നിന്ന് സഹായം ലഭിക്കില്ലെന്നും കാനം കാസർകോട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി: ആർസുകേശന്റെ ഹർജിയിലാണു ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിനുള്ള നടപടിയുണ്ടായത്. മൂടിവയ്ക്കപ്പെട്ട സത്യം പുറത്തു കൊണ്ടുവരണം. നശിപ്പിക്കപ്പെട്ട തെളിവുകളും കണ്ടെത്തണമെന്നു കോടതി ആവശ്യപ്പെട്ടു.

ബാർ കോഴക്കേസ് അട്ടിമറിച്ചത് വിജിലൻസ് ഡയറക്ടറായിരുന്ന എൻ ശങ്കർ റെഡ്ഡിയാണെന്ന് സുകേശൻ കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന റിപ്പോർട്ട് റെഡ്ഡി അംഗീകരിച്ചില്ലെന്നും സുകേശൻ കുറ്റപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക