'അപ്പ ഒരാഴ്ചയായി ആശുപത്രിയിലാണ്’; റേപ് ജോക്ക്‌ അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവും ഖേദ പ്രകടനവുമായി ഹൈബി ഈഡന്റെ ഭാര്യ

തുമ്പി എബ്രഹാം

ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (15:39 IST)
സോഷ്യല്‍ മീഡിയയില്‍ വിവാദമായ റേപ് ജോക്ക്‌ അടങ്ങിയ തന്റെ പോസ്റ്റിന് വിശദീകരണവുമായി ഹൈബി ഈഡന്റെ ഭാര്യ ലിന്റ. ബലാത്സംഗം പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനെ ആസ്വദിക്കൂ എന്നായിരുന്നു ലിന്റ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. നിരവധിപ്പേരാണ് ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്‌.
 
ഇപ്പോഴിതാ തന്റെ വിവാദമായ ഫെയ്‌സ് ബുക്ക് പോസ്റ്റിന് വിശദീകരണവുമായെത്തിയിരിക്കുകയാണ് ലിന്റ. അപ്പ ആശുപത്രിയിലാണെന്നും,ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാനാണ് ശ്രമിച്ചിട്ടുള്ളതെന്നും. പണ്ട് അമിതാഭ് ബച്ചന്‍ പറഞ്ഞ പരാമര്‍ശമാണ് താന്‍ കുറിച്ചതെന്നുമെല്ലാമാണ് വിശദീകരണം. പോസ്റ്റില്‍ തെറ്റിദ്ധാരണ ഉണ്ടായതില്‍ ഖേദവും പ്രകടിപ്പിച്ചിട്ടുണ്ട്.
 
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
 
”സോഷ്യൽ മീഡിയയിൽ ഞാൻ ഉപയോഗിച്ച വാക്കുകൾ എന്റെ ഉദ്ദേശങ്ങൾക്കപ്പുറം ചർച്ച ചെയ്യപ്പെടുകയും , ജീവിതത്തിൽ അത്തരം ദുരവസ്ഥയിലൂടെ കടന്ന് പോയവർക്ക് മാനസീക വിഷമം ഉണ്ടാക്കുന്നതാണെന്നും ഞാൻ മനസിലാക്കുന്നു.
 
കഴിഞ്ഞ ഒരാഴ്ചക്കാലമായി എന്റെ അച്ഛൻ അതീവ ഗുരുതരാവസ്ഥയിൽ അമൃത ആശുപത്രിയിൽ ICU ചികിത്സയിലാണ് . ആശുപത്രിയും വീടുമായി ഓട്ടത്തിനിടയിലാണ് അപ്രതീക്ഷിതമായി മുൻപെങ്ങും ഇല്ലാത്ത വിധം വീട്ടിൽ വെള്ളം കയറി വലിയ നാശ നഷ്ടങ്ങൾ ഉണ്ടായത്. അമ്മയെയും മകളെയും എല്ലാം കൂട്ടി വളരെ കഷ്ടപ്പെട്ടാണ് കയ്യിൽ കിട്ടിയ കുറച്ച് സാധനങ്ങളുമെടുത്ത് വീടിനു പുറത്തിറങ്ങുന്നത്. ഹൈബിയാണെങ്കിൽ ഇലക്ഷൻ തിരക്കിലും..
 
അപ്പയുടെ അവസ്ഥ വളരെ മോശമാണ് . വെന്റിലേറ്റർ പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യം. ചിലപ്പോൾ നമ്മുടെ എല്ലാം ജീവിതത്തിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എല്ലാവശത്ത് നിന്നും വരിഞ്ഞു മുറുക്കി എന്ത് ചെയ്യണമെന്നറിയാത്ത നിമിഷങ്ങൾ. ജീവിതത്തിൽ ഇത്തരം പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളത്. തിരിച്ചടികളെ ആഘോഷമാക്കി അതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു ശ്രമം .
 
സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് എന്നാണ് എന്റെ ഓർമ്മ. അമിതാഭ് ബച്ചൻ എ ബി സി എൽ എന്ന പരിപാടി നടത്തി ആകെ പൊളിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നടത്തിയ ഒരു പരാമര്ശമായിരുന്നു ഞാനും കുറിച്ചത്. ആ കാലത്ത് തന്നെ ആ പരാമർശം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആ ഓർമ്മയാണ് ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു പരാമർശം നടത്താൻ എന്നെ പ്രേരിപ്പിച്ചത്.
ഒട്ടനവധി സ്ത്രീകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു ദുരവസ്ഥയെ അപമാനിക്കുക എന്ന് ഒരു രീതിയിലും ഞാൻ ഉദ്ദേശിച്ചിട്ടില്ല.
 
ഒരു ജനപ്രതിനിധിയുടെ ഭാര്യ എന്ന രീതിയിൽ, എന്നും ജനങ്ങളുടെ ദുരിതവും വേദനകളും കണ്ട് മനസിലാക്കി അവരോടൊപ്പം നിൽക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ പോസ്റ്റിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ എനിക്ക് ഏറെ വിഷമമുണ്ട്. ഞാൻ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.”

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍