ആലപ്പുഴയില്‍ വിവാഹം ഉറപ്പിച്ചിരുന്ന യുവതി കാമുകനൊപ്പം ഒളിച്ചോടി; കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ ഏറ്റുമുട്ടി; ഒടുവില്‍ അറസ്റ്റ്

തിങ്കള്‍, 27 മെയ് 2019 (10:49 IST)
ആറാട്ടുപുഴ സ്വദേശിയുമായുള്ള വിവാഹ റജിസ്‌ട്രേഷനായി തന്റെ വീട്ടിലുള്ള രേഖകള്‍ വാങ്ങിനല്‍കണമെന്ന് ആവശ്യപ്പെട്ട് പാനൂര്‍ സ്വദേശിനിയായ യുവതി പൊലീസിനെ സമീപിച്ചതോടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. വിവാഹം ഉറപ്പിച്ചിരുന്ന യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയ ശേഷമാണ് പോലീസ് സ്‌റ്റേഷനിലെത്തി സഹായം അഭ്യര്‍ത്ഥിച്ചത്.
 
ഇതോടെ ഇരുവരുടെയും ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തി. രേഖകള്‍ വീട്ടിലില്ലെന്നു പറഞ്ഞതോടെ ഇരുവിഭാഗത്തെയും രണ്ടു സമയത്തായി സ്റ്റേഷനില്‍ നിന്നു പറഞ്ഞുവിട്ടു. എന്നാല്‍ സ്റ്റേഷന്റെ പരിസരത്തു കാത്തുനിന്ന യുവതിയുടെ ബന്ധുക്കള്‍ യുവതിയെയും മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു.
 
പിടിച്ചുമാറ്റാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനു അടിയില്‍ പരുക്കേറ്റു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പൊലീസിനെയും യുവതിയെയും ആക്രമിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തു. കൈയ്ക്കു പരുക്കേറ്റ സിവില്‍ പൊലീസ് ഓഫിസര്‍ സജാഹുദ്ദീന്‍ ചികിത്സ തേടി. അറസ്റ്റ് ചെയ്തവരില്‍ യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ വിട്ടയച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍