സർക്കാരിന് തിരിച്ചടി: ജേക്കബ് തോമസിനെ ഉടൻ തിരിച്ചെടുക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

തിങ്കള്‍, 29 ജൂലൈ 2019 (12:42 IST)
സംസ്ഥാന സർക്കാർ സസ്‌പെൻഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ ഉടൻ തിരിച്ചെടുക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. തുടർച്ചയയുള്ള സസ്‌പെൻഷൻ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി. തുടർച്ചയായി കാരണമില്ലാതെ സസ്പെൻഡ് ചെയ്യുന്നു എന്ന് കാട്ടി ജേക്കബ് തോമസ് സമർപ്പിച്ച ഹർജിയിലാണ് നടപടി. കഴിഞ്ഞ ഒന്നര വർഷമായി ജേക്കബ് തോമസ് സസ്‌പെൻഷനിലാണ്. 
 
സസ്‌പെൻഷൻ സംബന്ധിച്ച് കൃത്യമായ കാരണം ബോധിപ്പിക്കാൻ സർക്കാരിന് സാധിച്ചില്ല. പൊലീസിൽ ഒഴിവില്ലെങ്കിൽ തതുല്യമായ മറ്റൊരു തസ്തികയിൽ നിയമനം നൽകണം എന്നും ട്രൈബ്യൂണൽ സർക്കറിന് നിർദേശം നൽകിയിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ല എന്നാണ് വിധിയിലൂടെ പുറത്ത് വന്നിരിക്കുന്നത് എന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥ സുദൃഢമാണന്നും അദ്ദേഹം പറഞ്ഞു 
 
തനിക്കെതിരായ അന്വേഷണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നില്ല. എന്നും ആറു മസം കൂടുമ്പോൾ സസ്‌പെൻഷൻ നീട്ടുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് എന്നും ജേക്കബ് തോമസ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. സർവീസിലിരിക്കെ അനുമതികൂടാതെ പുസ്തകം പ്രസിദ്ധീകരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്യുന്നത്. പ്രളയ സമയത്ത് സർക്കരിന് വീഴ്ച പറ്റി എന്ന ജേക്കബ് തോമസിന്റെ വിമർഷനവും സസ്‌പെൻഷൻ നീട്ടുനതിന് കാരണമായി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍