“താരങ്ങള്‍ അതിനു മുതിര്‍ന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെന്ന് ജനം വിശ്വസിക്കും”; മുന്നറിയിപ്പുമായി വിനയന്‍

ചൊവ്വ, 1 ഓഗസ്റ്റ് 2017 (14:38 IST)
ഓണക്കാലത്ത് ചാനലുകളെ ബഹിഷ്‌കരിക്കാനുള്ള സിനിമാ സംഘടനകളുടെയും താരങ്ങളുടെയും നീക്കം മണ്ടത്തരമാണെന്ന് സംവിധായകന്‍ വിനയൻ. പണ്ട് മാധ്യമങ്ങളെ അനുകൂലിച്ചവര്‍ ഇപ്പോള്‍ ബഹിഷ്‌കരണം എന്ന് പറഞ്ഞാല്‍ ജനം പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ചാനലുകളെ ബഹിഷ്‌കരിച്ചാല്‍ കൊച്ചിയില്‍ യുവനടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെന്ന് ജനം വിശ്വസിക്കുമെന്നും വിനയന്‍ പറഞ്ഞു. ഒരു തരത്തിലും ഈ തീരുമാനവുമായി യോജിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്‌തതും പ്രമുഖ നടന്‍‌മാരുള്‍പ്പെടയുള്ളവര്‍ക്കെതിരെ വാര്‍ത്ത നല്‍കിയതുമാണ് സിനിമാ സംഘടനകളുടെയും താരങ്ങളെയും ചൊടിപ്പിച്ചത്.

ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ സിനിമ മേഖലയിലുളള സംഘടന പ്രതിനിധികളുടെ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. അമ്മ സംഘടനയിലെ ഇടവേള ബാബു, ഫെഫ്കയിലെ ബി ഉണ്ണികൃഷ്ണന്‍, പ്രൊഡ്യൂസര്‍ അസോസിയേഷനിലെ ആന്റോ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അമ്മയും ഫെഫ്ക്കയുമാണ് ചാനല്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക