ഹൈസ്‌കൂൾ വിദ്യാർത്‌ഥിനിയുടെ ആത്മഹത്യ: 15 കാരൻ പിടിയിൽ

ബുധന്‍, 5 ഏപ്രില്‍ 2017 (17:20 IST)
ഹൈസ്‌കൂൾ വിദ്യാർത്‌ഥിനിയായ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതിനാൽ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്ത  കേസുമായി ബന്ധപ്പെട്ട അയൽവാസിയും കളിക്കൂട്ടുകാരനുമായ പതിനഞ്ചുകാരനെ പോലീസ് പിടികൂടി. പൊന്നാനി ഈശ്വരമംഗലം സ്വദേശിനിയാണ് മൂന്നാഴ്ച മുമ്പ് ചുരിദാർ ഷാൾ ഉപയോഗിച്ച്  ജനൽ കമ്പിയിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയും ഷാൾ പൊട്ടിവീഴുകയും ചെയ്തതോടെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് കുട്ടി പിറ്റേ ദിവസം മരിക്കുകയും ചെയ്തു.
 
എന്നാൽ കുട്ടി അബോധാവസ്ഥയിൽ ആയിരുന്നതിനാൽ കുട്ടിയുടെ മൊഴിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും കുട്ടി ലൈംഗിക പീഡനത്തിന് വിധേയയായതായി  കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർ റിപ്പോർട്ട് നൽകി. കുട്ടി തുടർച്ചയായ ലൈംഗിക പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടും പറയുന്നു. എന്നാൽ വീട്ടുകാർ ഇത്തരമൊരു സംഭവം നടന്നതായി പറഞ്ഞില്ല. 
 
എങ്കിലും പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ  കുട്ടിയുടെ കളിക്കൂട്ടുകാരൻ കൂടിയായ അയൽക്കാരനായ പതിനഞ്ചുകാരനെ കസ്റ്റഡിയിലെടുത്തു.  തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പതിനഞ്ചുകാരനും പെൺകുട്ടിയും തമ്മിൽ ബന്ധപ്പെടുന്നത് കുട്ടിയുടെ മാതാവ് നേരിൽ കണ്ടെന്നും ഇതാണ് കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് വെളിപ്പെടുത്തി. 

വെബ്ദുനിയ വായിക്കുക