പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നല്കിയ എ എ പി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു

ബുധന്‍, 20 ജൂലൈ 2016 (12:18 IST)
സഹപ്രവര്‍ത്തകന്‍  ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നല്കിയ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് പ്രവര്‍ത്തകയെ കണ്ടെത്തിയത്. എല്‍ എന്‍ ജെ പി ഹോസ്‌പിറ്റലില്‍ ചികിത്സയില്‍ കഴിയവെ മരിക്കുകയായിരുന്നു. 
 
യുവതി പരാതി നല്കിയതിനെ തുടര്‍ന്ന് രമേഷ് വാധ്വ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. പീഡിപ്പിച്ചയാള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്ന് ബന്ധുക്കള്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
 
ആം ആദ്‌മി പാര്‍ട്ടി എം എല്‍ എയാണ് യുവതിയെ പീഡിപ്പിച്ചയാളെ സംരക്ഷിക്കുന്നത് എന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എ എ പിയുടെ സ്ത്രീവിരുദ്ധ സ്വഭാവത്തിന്റെ ഉദാഹരണമാണ് സംഭവമെന്ന് ബി ജെ പി ആരോപിച്ചു.

വെബ്ദുനിയ വായിക്കുക