ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ മൂന്നുപേര്‍ പിടിയില്‍; തട്ടിക്കൊണ്ടു പോയത് അല്‍ക്വയ്‌ദ; എന്നാല്‍ ഫാ ടോമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല

വെള്ളി, 29 ജൂലൈ 2016 (17:11 IST)
മലയാളി വൈദികനായ ഫാ. ടോം ഉഴുന്നാലിനെ തെക്കന്‍ യമനില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. യെമനിലെ സൈല എന്ന സ്ഥലത്തു നിന്നാണ് ഇവരെ പിടികൂടിയത്. ആക്രമണം നടന്നത് പള്ളിയിലെ ഇമാമിന്റെ അനുമതിയോടെയാണെന്ന് അറസ്റ്റിലായ ഭീകരര്‍ മൊഴി നല്കി. ഭീകരരെ പിടികൂടിയതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഫാ. ടോം ഉഴുന്നാല്‍ എവിടെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
 
ഏഡനിലെ വൃദ്ധസദനം ആക്രമിച്ച് 16 പേരെ കൊന്നുവെന്ന് പിടിയിലായവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ആക്രമണത്തില്‍ ഇന്ത്യക്കാരിയടക്കം 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. തങ്ങള്‍ അല്‍-ക്വയ്‌ദ പ്രവര്‍ത്തകരാണെന്ന് സമ്മതിച്ച ഇവര്‍ വൃദ്ധസദനം മതപരിവര്‍ത്തനത്തിന് കേന്ദ്രമായതാണ് വൃദ്ധസദനം ആക്രമിക്കാന്‍ കാരണമായത്. മനോരമ ന്യൂസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
 
ഏഡനിലെ ഷേഖ് ഓത്‌മാനിലെ മോസ്ക് കേന്ദ്രീകരിച്ചായിരുന്നു പിടിയിലായവരുടെ പ്രവർത്തനം. സലേഷ്യൻ ഡോൺ ബോസ്കോ വൈദികനായ ടോം ഉഴുന്നാലിനെ മാർച്ച് നാലിനായിരുന്നു ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വൃദ്ധസദനത്തിൽനിന്നു തട്ടിക്കൊണ്ടുപോയത്.
 
യെമനിൽ ആഭ്യന്തരയുദ്ധം നടന്നുവരികയാണ്. വടക്കൻ യെമൻ ഷിയാ വിമതരുടെയും തെക്കൻ യെമൻ ഐഎസ്, അൽ ഖായിദ ഭീകരരുടെയും പിടിയിലാണ്. 

വെബ്ദുനിയ വായിക്കുക