കേരള ബജറ്റ് 2017: 200 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടി ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കും, പിന്നോക്ക വിഭാഗക്കാര്‍ക്ക് 2600 കോടി

വെള്ളി, 3 മാര്‍ച്ച് 2017 (09:57 IST)
റേഷന്‍ വ്യാപാരികളുടെ കമ്മീഷനും ഹാന്‍ഡിംഗ് ചാര്‍ജും വര്‍ധിപ്പിക്കുന്നതിനായി 100 കോടി വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. കാഴ്ചക്കുറവ്, ചലനശേഷി ഇല്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. 200 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടി ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കുമെന്നും ആ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്നും ഐസക് അറിയിച്ചു. പിന്നോക്ക വിഭാഗക്കാര്‍ക്ക് 2600 കോടി രൂപയും അനുവധിച്ചു 
 
ഹയർസെക്കണ്ടറി മേഖലകളിൽ പുതിയ സ്കൂളുകളും 2500 അധിക അധ്യാപക തസ്തികകളും സൃഷ്ടിക്കും. സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകൾക്കായി 500 കോടി രൂപ വകയിരുത്തിയതായും എല്ലാ സ്കൂളുകളിലേയും ലാബുകൾ നവീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങള്‍ക്ക് മൂന്ന് കോടി വീതം മൊത്തം 500 കോടി രൂപയും വകയിരുത്തി.
 
ആധുനിക വൈദ്യത ശ്മശാനത്തിന് 100 കോടി രൂപയും മാന്‍ഹോള്‍ ശുചീകരണത്തിന് 10 കോടിയും വകയിരുത്തിയതായി തോമസ് ഐസക്. കാർഷികരംഗത്തെ മികവ് ഉറപ്പാക്കാനായി സാങ്കേതികവിദ്യാമാറ്റം അനിവാര്യമാണെന്നും ഐസക് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി കൂടി ഉൾപ്പെടുത്തി അടുത്ത കാലവർഷ സമയത്ത് കേരളത്തിൽ മൂന്നു കോടി പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
 
തോട്ടിപ്പണി മുക്ത കേരളം ഉറപ്പാക്കാൻ 10 കോടി രൂപ വകയിരുത്തിയതായി തോമസ് ഐസക്. ഹരിതകേരള മിഷൻ ഉറവിട മാലിന്യ നിർമാർജന പദ്ധതികളുടെ ബോധവത്കരണം ഉറപ്പാക്കാനായി ജനകീയ പ്രചാരണ പരിപാടി സംഘടിപ്പിക്കും. കുളങ്ങൾ, നീർച്ചാലുകൾ തുടങ്ങിയവ വൃത്തിയാക്കി ഉപയോഗപ്രദമാക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും. ആധുനിക അറവു ശാല സ്ഥാപിക്കാന്‍ 100 കോടി വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക