കേരള ബജറ്റ് 2017: പൊതുവിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറികള്‍ നിര്‍മ്മിക്കാന്‍ 500 കോടി , ബിനാലെയ്ക്ക് രണ്ടു കോടി

വെള്ളി, 3 മാര്‍ച്ച് 2017 (11:18 IST)
എസ് എന്‍ ഡി പി ട്രസ്റ്റിന്റെ ശിവഗിരി കൺവെൻഷൻ സെന്റർ പൂർത്തിയാക്കുന്നതിനായി അവസാന ഗഡുവായി എട്ടു കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പൊതുവിദ്യാലയങ്ങളിൽ 45,000 ഹൈടെക് ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നതിനായി 500 കോടി രൂപ നീക്കിവെച്ചതാ‍യും അദ്ദേഹം പറഞ്ഞു. അക്കാദമി ഓഫ് മാജിക്കൽ സയൻസിന് ഒരു കോടി രൂപ അനുവധിച്ചിട്ടുണ്ട്. ബിനാലെയ്ക്ക് സ്ഥിരം വേദി ഒരുക്കുന്നതിനായി സര്‍ക്കാര്‍ അ‍ഞ്ച് ഏക്കർ സ്ഥലം ഏറ്റെടുക്കും. ഇതിനായി രണ്ടു കോടി രൂപ വകയിരുത്തി. ആലപ്പുഴയിലെ ആസ്പിൻവാൾ ഫാക്ടറി ഏറ്റെടുത്ത് സാസ്കാരിക സുമുച്ചയമാക്കുന്നതിന് കിഫ്ബി 100 കോടി രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.   
 
സംസ്ഥനത്ത് കെഎസ്ഇബി പ്രസരണ ശൃംഖല നവീകരിക്കുന്നതിനായി കിഫ്ബി ധനസഹായം ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മാർച്ച് 31 ന് മുമ്പായി കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്നും വൈദ്യുതി മേഖലയ്ക്കായി 1565 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു. ശബരിമല മാസ്റ്റർ പ്ലാനിന് 25 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കേരളത്തെ അഗതിരഹിത സംസ്ഥാനമാക്കുന്നതിന്റെ ഭഗമായി ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.
 
സംസ്ഥാനത്തെ റോഡുകൾ മെച്ചപ്പെടുത്താനായി അ‍ഞ്ചു വർഷത്തിനകം അര ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 630 കിലോമീറ്റർ ദൂരത്തിൽ ആറു മുതൽ എട്ടു മീറ്റർ വരെ വീതിയിൽ ഒൻപതു ജില്ലകളിലൂടെ നടപ്പാക്കുന്ന തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പ്രവാസികളിൽ നിന്ന് ബോണ്ട് സമാഹരിക്കുമെന്നും ഐസക് അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക