ബജറ്റില്‍ 82,916 കോടി, ടാറ്റയുമായി പങ്കാളിത്തം, ഡബിള്‍ സ്‌ട്രോങ്ങായി ബിഎസ്എന്‍എല്ലിന്റെ തിരിച്ചുവരവ്

അഭിറാം മനോഹർ

വ്യാഴം, 25 ജൂലൈ 2024 (19:01 IST)
സാമ്പത്തിക പരാധീനതകളില്‍ വലയുന്ന ബിഎസ്എന്‍എല്ലിന് ആശ്വാസമായി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. ബിഎസ്എന്‍എല്ലിന്റെ അടുത്തഘട്ട വളര്‍ച്ചയ്ക്കായി 82,916 കോടി രൂപയാണ് ഈ ബജറ്റില്‍ വകയിരുത്തിയത്. രാജ്യമാകെ നെറ്റ്വര്‍ക്കുള്ള പൊതുമേഖലാ സ്ഥാപനമായിട്ടും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടെലികോം രംഗത്തെ മത്സരത്തില്‍ ബഹുദൂരം പിറകിലാണ്. ഇത് മറികടക്കുവാന്‍ ഈ ബജറ്റ് വകയിരുത്തല്‍ കമ്പനിയ്ക്ക് ഉപകരിക്കുമെന്നാണ് കരുതുന്നത്.
 
 രാജ്യമാകെ 4ജി സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതിയിലാണ് നിലവില്‍ ബിഎസ്എന്‍എല്‍. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്,സൂഡോട്ട് എന്നിവരുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ തങ്ങളുടെ 4ജി സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്. ഈ സാങ്കേതിക വിദ്യയില്‍ ഈ വര്‍ഷം ഡിസംബറോട് കൂടി രാജ്യമാകെ ഒരു ലക്ഷം 4ജി ടവറുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 20,000 ടവറുകളില്‍ മാത്രമാണ് ബിഎസ്എന്‍എല്‍ 4ജി ലഭ്യമായിട്ടുള്ളത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ബജറ്റ് പ്രഖ്യാപനം ബിഎസ്എന്‍എലിനെ സഹായിക്കും.
 
നിലവില്‍ സ്വകാര്യ കമ്പനികള്‍ നല്‍കുന്ന താരിഫ് നിരക്കുകളേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള സേവനങ്ങളാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. അതിവേഗ ഇന്റര്‍നെറ്റിന്റെ അഭാവമാണ് കമ്പനിയെ ഉപഭോക്താക്കളില്‍ നിന്നും അകറ്റുന്നത്. ഈ  പ്രശ്‌നം പരിഹരിക്കുന്നതിനായാണ് 4ജി സാങ്കേതിക വിദ്യയിലേക്ക് കമ്പനി മാറുന്നത്.  4ജി സേവനങ്ങള്‍ ലഭ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ നെറ്റ്വര്‍ക്കുകള്‍ക്ക് വെല്ലുവിളിയാകാന്‍ ബിഎസ്എന്‍എല്ലിന് സാധിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് മുന്നെ ബിഎസ്എന്‍എല്‍ ആകര്‍ഷകമായ ഇന്റര്‍നെറ്റ് ഓഫറുകള്‍ പുറത്തുവിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍