അഞ്ച് കളികളിലും വിക്കറ്റില്ല, ബുമ്രയ്ക്ക് സത്യത്തിൽ എന്താണ് സംഭവിച്ചത് ?, കാരണങ്ങൾ വ്യക്തമാക്കി ഇർഫാൻ പത്താൻ

Jithin Raj

വെള്ളി, 17 ഏപ്രില്‍ 2026 (14:44 IST)
ഐപിഎല്‍ 2026 സീസണിലെ ഏറ്റവും വലിയ അപ്രതീക്ഷിത കാഴ്ചകളിലൊന്നാണ് തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും വിക്കറ്റ് വീഴ്ത്താതെയുള്ള ജസ്പ്രീത് ബുമ്രയുടെ മടക്കം. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറായി കണക്കാക്കപ്പെടുന്ന ബുമ്രയ്ക്ക് ഈ സീസണില്‍ 19 ഓവറുകള്‍ ഇതുവരെ എറിഞ്ഞിട്ടും ഒരൊറ്റ വിക്കറ്റും സ്വന്തമാക്കാനായിട്ടില്ല. 19 ഓവറില്‍ 8.63 ഇക്കോണമി റേയില്‍ 164 റണ്‍സാണ് താരം വഴങ്ങിയത്. എന്താണ് ബുമ്രയ്ക്ക് സംഭവിച്ചത്. എങ്ങനെയാണ് ഇത്രയും പരാജയപ്പെട്ടത്?, എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ഇര്‍ഫാന്‍ പത്താന്‍.
 
ബുംറയുടെ വിജയത്തിന്റെ അടിസ്ഥാനം അദ്ദേഹത്തിന്റെ വ്യത്യസ്ത ആക്ഷനും അവസാന നിമിഷ വേഗതയുമാണെന്ന് പത്താന്‍ പറയുന്നു. എന്നാല്‍ ഈ സീസണില്‍ 130 കിമീ/ മണിക്കൂറിലാണ് ബുമ്ര പന്തെറിയുന്നത്. ആകെ എറിയുന്ന പന്തുകളില്‍ 44 ശതമാനവും സ്ലോവര്‍ ബോളുകളാണ്. ഇതോടെ ബാറ്ററെ ഞെട്ടിക്കുന്ന വേഗതയേറിയ പന്തുകളും സൈഡ് മൂവ്‌മെന്റും കുറഞ്ഞിട്ടുണ്ട്. വേഗത കുറയ്ക്കുമ്പോള്‍ ബാറ്റര്‍മാര്‍ക്ക് പന്ത് റീഡ് ചെയ്യാനുള്ള സമയം ലഭിക്കുന്നു. ബുമ്രയുടെ യോര്‍ക്കറുകള്‍ പോലും ഫലപ്രദമാകാത്തത് ഇതുകൊണ്ടാണ് ഇര്‍ഫാന്‍ പത്താന്‍ പറയുന്നു.
 
ബുംറയുടെ വേഗതയേറിയ പന്തുകളും കൃത്യമായ ലെംഗ്ത്തുമാണ് ഭയം സൃഷ്ടിക്കുന്നത്. സ്ലോവര്‍ പന്തുകള്‍ ബുമ്രയുടെ ആയുധങ്ങളില്‍ ഒന്ന് മാത്രമാണ്. എന്നാല്‍ ഐപിഎല്ലില്‍ സ്ലോവര്‍ ബോളുകളെയാണ് ബുമ്ര ആശ്രയിക്കുന്നത്. ബുമ്രയ്ക്ക് പ്രത്യേക പരിശീലനം വേണമെന്ന് കരുതുന്നില്ല.സ്ലോവര്‍ ബോളുകള്‍ ഒരു 30 ശതമാനമാക്കി കുറച്ചാല്‍ തന്നെ ഫലം കാണാനാകും. ഇര്‍ഫാന്‍ വ്യക്തമാക്കി.
 
മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് ആക്രമണത്തിന്റെ കേന്ദ്രബിന്ദുവാണ് ബുംറ. ബുമ്ര വിക്കറ്റുകള്‍ നേടാത്തത് മറ്റുള്ള ബൗളര്‍മാര്‍ക്ക് അധിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. മുംബൈ ബൗളിംഗ് നിര തന്നെ പരാജയമായി മാറുന്നത് ഈ സാഹചര്യത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍