സണ്‍റൈസേഴ്‌സിന് അടിതെറ്റി; മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം

വ്യാഴം, 13 ഏപ്രില്‍ 2017 (10:04 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഐപി‌എല്ലില്‍ നിലവിലെ കരുത്തരായ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ നാല് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. മൂന്ന് കളിയില്‍ മുംബൈയുടെ രണ്ടാം വിജയവും മൂന്ന് കളികളില്‍ ഹൈദരാബാദിന്റെ ആദ്യത്തെ തോല്‍വിയുമാണിത്. സ്‌കോര്‍: ഹൈദരാബാദ് സണ്‍റൈസേഴ്‌സ് എട്ട് വിക്കറ്റിന് 158. മുംബൈ ഇന്ത്യന്‍സ് 18.4 ഓവറില്‍ ആറ് വിക്കറ്റിന് 159. 
 
താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന മുംബൈ ഒരുതവണപോലും സമ്മര്‍ദ്ദത്തിന് അടിപ്പെട്ടില്ല. ആദ്യം മുതല്‍ക്ക് തന്നെ ആഞ്ഞടിച്ച പാര്‍ഥിവ് പട്ടേലും ഒരറ്റം ഭദ്രമായി കാത്ത നിതീഷ് റാണയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്രുനാല്‍ പാണ്ഡ്യയുമാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. രോഹിത് ശര്‍മ, കീരണ്‍ പൊള്ളാര്‍ഡ്, ബട്‌ലര്‍ എന്നിവര്‍ പരാജയപ്പെട്ടെങ്കിലും അത് മുംബൈയെ ഒരിക്കല്‍പ്പോലും ബാധിച്ചില്ല.
 
ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഹൈദരാബാദിനെ ബാറ്റിംഗിന് അയച്ചു. ആദ്യം മുതല്‍ക്ക് തന്നെ വളരെ നിയന്ത്രണത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് മുംബൈയ്ക്ക് മേല്‍ക്കൈ സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും ചേര്‍ന്ന് 81 റണ്‍സ് വരെ എത്തിച്ചെങ്കിലും ആഗ്രഹിച്ച വേഗം അവര്‍ക്ക് കിട്ടിയില്ല. അവസാന ഓവറുകളിലെ കൂട്ടത്തകര്‍ച്ച മൂലമാണ് ഹൈദരാബാദിന്റെ ടോട്ടല്‍ 158ല്‍ ഒതുങ്ങിയത്.

വെബ്ദുനിയ വായിക്കുക