പശ്ചിമേഷ്യയെ അശാന്തിയിലേക്ക് നയിച്ച യുഎസ്-ഇറാന്‍ ശത്രുതയ്ക്ക് വിരാമമിടാന്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന നിര്‍ണ്ണായക സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണെന്ന് ഇറാന്‍. 21 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കിടെ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെ ഫോണില്‍ വിളിച്ചതാണ് കാര്യങ്ങള്‍ തകിടം മറിച്ചതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ആരോപിച്ചു.
പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ചരിത്രപരമായ സമാധാന ചര്‍ച്ചകള്‍ പരാജയത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍, പശ്ചിമേഷ്യന്‍ രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. സമാധാനത്തിന്റെ പുതിയൊരു പുലരി പ്രതീക്ഷിച്ച ലോകത്തിന് മുന്നില്‍ പക്ഷേ ഇസ്ലാമാബാദില്‍ നിന്ന് പുറത്തുവരുന്നത് ആശങ്കാജനകമായ വാര്‍ത്തകളാണ്.
ഇറാന്റെ ഭാഗത്തുനിന്നുള്ള ആരോപണങ്ങള്‍ ശരിയാണെങ്കില്‍, ഇസ്രായേലിന്റെ ഇടപെടല്‍ അമേരിക്കയുടെ നയതന്ത്ര സമീപനത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിരിക്കുന്നു. സ്വന്തം രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ടെഹ്റാന്‍. എന്നാല്‍ ഇത് അമേരിക്കയുടെ 'അവസാനത്തെയും മികച്ചതുമായ' വാഗ്ദാനമാണെന്നാണ് ജെ.ഡി. വാന്‍സ് വ്യക്തമാക്കിയത്. യുഎസ്- ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ സമാധാന ചര്‍ച്ച രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നപരിഹാരം മാത്രമല്ല. മറിച്ച് ആഗോള എണ്ണവിപണിയേ തന്നെ സ്വാധീനിക്കുന്നതാണ്.