EID 2026: നിയന്ത്രണങ്ങൾ കർശനമാക്കി യു.എ.ഇയും ഖത്തറും, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

രേണുക വേണു

ബുധന്‍, 18 മാര്‍ച്ച് 2026 (13:55 IST)
2026ലെ ഇദ് ഉല്‍ ഫിത്‌റിനോടനുബന്ധിച്ച് യു.എ.ഇയും ഖത്തറും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തുറസ്സായ ഇദ് നമസ്‌കാരങ്ങള്‍ ഒഴിവാക്കി. പള്ളികളില്‍ മാത്രം നമസ്‌കാരം നടത്താനാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ മാത്രം മതിയെന്ന് സൗദി അറെബ്യയും അറിയിച്ചു.
 
സാധാരണയായി ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ഇദ് ഗാഹുകളിലെ നമസ്‌കാരങ്ങള്‍ ഇത്തവണ അനുവദിക്കില്ലെന്ന് യു.എ.ഇ അധികൃതര്‍ അറിയിച്ചു. എല്ലാ എമിറേറ്റുകളിലും പള്ളികളില്‍ മാത്രമായിരിക്കും ഇദ് നമസ്‌കാരം സംഘടിപ്പിക്കുക. ഖത്തറിലും ഇതേ രീതിയാണ് നടപ്പിലാക്കുന്നത്. തുറസ്സായ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളും താത്കാലിക നമസ്‌കാര സ്ഥലങ്ങളും ഒഴിവാക്കി, നിശ്ചിത പള്ളികളില്‍ മാത്രമാണ് നമസ്‌കാരം അനുവദിക്കുക.
 
 
മധ്യപൂര്‍വേഷ്യയില്‍ ശക്തമാകുന്ന സംഘര്‍ഷാവസ്ഥയാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. ഇറാന്‍, അമേരിക്ക, ഇസ്രയേല്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള സംഘര്‍ഷം മേഖലയിലെ സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വലിയ ജനക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനും സുരക്ഷാ നിരീക്ഷണം ശക്തമാക്കുന്നതിനുമായി നിയന്ത്രിത ഇടങ്ങളിലായാണ് നമസ്‌കാരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പള്ളികളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും, വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍