ജീവന്‍ വേണോ, ഫോണ്‍ വേണോ ?; സാംസംഗ് ഗാലക്‍സി ഫോണുകള്‍ തിരിച്ചെടുക്കുന്നു, കാരണമറിഞ്ഞാല്‍ ഞെട്ടും - കമ്പനി പ്രതിസന്ധിയില്‍

വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (17:55 IST)
ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ഫോൺ നിർമാതാക്കളായ സാംസംഗിന് വീണ്ടും കനത്ത തിരിച്ചടി. ചാർജിംഗിനിടെ ഫോണുകൾക്ക് തീപിടിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഏറ്റവും പുതിയ ഗാലക്‍സി നോട്ട്–7 സ്മാർട്ട്ഫോണുകൾ കമ്പനി തിരികെവിളിക്കാന്‍ തീരുമാനിച്ചതോടെയാണ് തിരിച്ചടിയായത്.

ഗാലക്‍സി നോട്ട്–7 സ്മാർട്ട്ഫോണുകൾ ചാർജിംഗിനിടെ തീപിടിക്കുന്നുവെന്ന് നിരവധി പേര്‍ പരാതിപ്പെട്ടിരുന്നു. ഇത്തരത്തില്‍ 35 പരാതികളാണ് കമ്പനിക്ക് ഇതുവരെ ലഭിച്ചത്. തകര്‍ന്ന ഫോണുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുക കൂടി ചെയ്‌തതോടെയാണ് കാൽകോടിയോളം ഫോണുകൾ ഉപയോക്‌താക്കളിൽ നിന്നു തിരികെ വാങ്ങുന്നത്.

ഫോണുകള്‍ തിരികെ വാങ്ങാന്‍ തീരുമാനിച്ചതോടെ കോടികളുടെ നഷ്‌ടമാണ് കമ്പനിക്ക് ഉണ്ടാകുന്നത്. തിരികെ വാങ്ങുന്ന ഫോണുകള്‍ക്ക് പകരമായി പുതിയ ഫോണുകള്‍ നല്‍കുന്നത് വന്‍ സാമ്പത്തിക നഷ്‌ടമുണ്ടാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ആപ്പിൾ അടുത്തയാഴ്ച അവരുടെ പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ സാംസംഗ് ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഇല്ലായി വരുകയും ചെയ്യും.

ഫോണുകള്‍ തിരികെ വാങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഗാലക്‍സി നോട്ട്–7 ന്റെ വില്‍പ്പന ഇടിഞ്ഞു. സാംസംഗിന്റെ ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തി. ഇതോടെ കനത്ത തിരിച്ചടിയാണ് കമ്പനി നേരിടുന്നത്.

വെബ്ദുനിയ വായിക്കുക