‘ഐ‌എസ് ഭീകരത ലോകസുരക്ഷയ്ക്ക് ഭീഷണി; ഇറാഖിന് പിന്തുണ’

ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (10:05 IST)
സുന്നി ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ലോകസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്ന് പാരീസില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം. ഐഎസിനെ നേരിടാന്‍ ഇറാഖിന് സൈനിക സഹായം ഉള്‍പ്പെടെ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് സമ്മേളനം പ്രതിജ്ഞയെടുത്തു.
 
യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയടക്കം 30 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും വിവിധ അന്താരാഷ്ട്ര സംഘടനകളില്‍നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ബ്രിട്ടീഷ് പൗരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വീഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടതാണ് ഐഎസിനെതിരായ നീക്കത്തിന് പെട്ടെന്ന് സമ്മേളനം ചേരാന്‍ ഇടയാക്കിയത്. 

തീവ്രവാദത്തിനെതിരായ ഇറാഖ് ഭരണകൂടത്തിന്റെ യുദ്ധം തങ്ങളുടേതുകൂടിയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് പറഞ്ഞു. ഇറാഖിന് ഈ യുദ്ധത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ പിന്തുണയുണ്ടെന്നും ഒലാദ് വ്യക്തമാക്കി. ഇറാഖിലെ സൈനിക നിരീക്ഷണത്തിനായി ഫ്രാന്‍സ് തിങ്കളാഴ്ച രണ്ട് യുദ്ധവിമാനങ്ങള്‍ അയച്ചു. 
 
ഇറാഖിലെ സ്ഥിതിഗതികള്‍ പ്രസിഡന്റ് ഫൗദ് മസും യോഗത്തില്‍ വിശദീകരിച്ചു. സമയം കളയാതെ ഭീകരര്‍ക്കെതിരെ വ്യോമാക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മസും യോഗത്തില്‍ ആവശ്യപ്പെട്ടു. ഐഎസിനെതിരായ നീക്കത്തിന് വ്യക്തമായ ഒരു പദ്ധതി യോഗത്തില്‍ തയ്യാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാഖിലേക്ക് 600 സൈനികരെ അയയ്ക്കുമെന്ന് ഓസ്‌ട്രേലിയ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഐഎസിനെതിരായ നീക്കത്തെ പിന്തുണയ്ക്കുമെന്ന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളടക്കം ഇതുവരെ 40 രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 
 

വെബ്ദുനിയ വായിക്കുക