ഭാര്യയെ കൊന്നു, ഭാര്യയുടെ വേഷമിട്ട് നാട്ടുകാരെ പറ്റിച്ചു, ഒടുവില്‍ പിടിയില്‍

വെള്ളി, 6 ജൂണ്‍ 2014 (08:58 IST)
പ്രേതബാധ ആരോപിച്ച് ആരുമറിയതെ കൊലപ്പെടുത്തിയ ഭാര്യയുടെ വേഷമിട്ട് നാട്ടുകാരെ ദിവസങ്ങളോളം പറ്റിച്ച യുവാവിന് 20 വര്‍ഷം തടവ് ശിക്ഷ. സിറിയക്കാരനായ അഹമ്മദ്‌ അല്‍ ഖത്തിബ്‌ എന്ന 30 കാരനാണ്‌ അഴിക്കുള്ളിലായത്‌. ഭാര്യയുടെ മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ചതിന് ഇയാളുടെ സഹോദരന്മാര്‍ക്കും ശിക്ഷയുണ്ട്.

ഇയാളുടെ സഹോദരങ്ങളായ മുഹനെദ്‌ അല്‍ ഖത്തിബി(38)നെ മൂന്ന്‌ വര്‍ഷത്തേക്കും മറ്റൊരു സഹോദരന്‍ ഹുസൈന്‍ അല്‍ ഖത്തിബി (34)നെ നാലു വര്‍ഷത്തേക്കും തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മുതലാണ്‌ റാനിയയെ കാണാതായത്‌.

പാശ്‌ചാത്യശൈലി പിന്തുടരാന്‍ ഇഷ്‌ടപ്പെട്ടിരുന്ന ഭാര്യയെ കൊല്ലാന്‍ അഹമ്മദിന്റെ കുടുംബം നേരത്തേ തന്നെ പദ്ധതി ഇട്ടിരുന്നു. തുടര്‍ന്ന് അഹമ്മദും സഹോദരന്മാരും ചേര്‍ന്ന് റാനിയെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു. എന്നാല്‍ ഭാര്യ ജീവിച്ചിരുപ്പുണ്ട്‌ എന്ന്‌ മറ്റുള്ളവരെ വിശ്വസിപ്പിക്കാനായി ഭാര്യയുടെ ജീന്‍സും, ഹിജാബും ഷൂസും ബാഗുമൊക്കെയായി അഹമ്മദ്‌ പുറത്ത്‌ പോകുന്നതും പതിവായിരുന്നു.

ഇതിനുപുറമെ ഭാര്യയുടെ ഫേസ്‌ബുക്ക് അക്കൗണ്ടില്‍ നിന്നും പോസ്‌റ്റിടുകയും  സുഹൃത്തുക്കള്‍ക്ക് എസ്‌എംഎസ്‌ സന്ദേശങ്ങള്‍ അയയ്‌ക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ സാല്‍ഫോര്‍ഡിലെ ഫ്‌ളാറ്റില്‍ നിന്നും ഇയാള്‍ റാനിയയുടെ മൃതദേഹം അടങ്ങിയ ചുവന്ന ബാഗുമായി പോകുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞത് സംശയങ്ങള്‍ക്കിടയാക്കി.

തുടര്‍ന്ന് നടന്ന അന്വേഷണത്തിനോടുവിലാണ് കൊലപാതക വിവരം പുറത്തു വന്നത്. ഏപ്രില്‍ മുതല്‍ ഭാരയെ കാണാനില്ലെന്നും ഭാര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ 30 മിനിറ്റ്‌ ശ്രമിച്ചിട്ടും നടന്നില്ലെന്നും ഭാര്യ തുര്‍ക്കിയിലോ സിറിയയിലേക്കോ കടന്നിരിക്കാമെന്നുമാണ്‌ അന്വേഷണവേളയില്‍ ഇയാള്‍ ഇയാള്‍ ഡിറ്റക്‌ടീവുകളോട്‌ പറഞ്ഞിരുന്നത്‌.

എന്നാല്‍ ഭാര്യയുടെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലാത്തതിനാല്‍ പൊലീസും ആശയക്കുഴപ്പത്തിലാണ്.

വെബ്ദുനിയ വായിക്കുക