ആയിരം പേരില്‍ 14-15 എന്ന കണക്കില്‍ ന്യുമോണിയ കണ്ടെത്തപ്പെടുന്നു; ഈലക്ഷണങ്ങള്‍ ന്യുമോണിയയുടേതാകാം!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 മെയ് 2024 (09:33 IST)
ശ്വാസകോശത്തില്‍ ബാക്ടീരിയ, വൈറസ് മുതലായ സൂക്ഷ്മജീവികള്‍ മൂലം ഉണ്ടാകുന്ന അണുബാധയാണ് ന്യുമോണിയ എന്നറിയപ്പെടുന്നത്. പ്രത്യേകിച്ചും സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ എന്ന ബാക്ടീരിയയാണ് ഇതുണ്ടാക്കുന്നത്. വര്‍ഷം തോറും ആയിരം പേരില്‍ 14-15 എന്ന കണക്കില്‍ ന്യുമോണിയ കണ്ടെത്തപ്പെടുന്നുണ്ട്. ന്യുമോണിയ തുടക്കത്തില്‍ തന്നെ കണ്ടെത്തപ്പെടേണ്ടതുണ്ട്. 
 
ശ്വാസം എടുക്കുമ്പോള്‍ നെഞ്ചില്‍ അനുഭവപ്പെടുന്ന വേദന, ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ ശ്വാസം എടുക്കുന്നതിലെ ബുദ്ധിമുട്ട്, ശ്വാസോച്ഛോസം-ഹൃദയമിടിപ്പ് എന്നിവയിലെ വേഗത, ഛര്‍ദ്ദില്‍, തലകറക്കം, വയറിളക്കം, കഫത്തിലെ നീല- മഞ്ഞ നിറം എന്നിവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്.

 
രോഗം വരുന്ന വഴി
 
മഴക്കാലത്തും മഞ്ഞുകാലത്തുമാണ് ന്യൂമോണിയയുടെ ആക്രമണം കൂടുതലായി കാണപ്പെടുന്നത്. ജലദോഷം അഥവാ ഇന്‍ഫ്‌ളുവന്‍സയെ തുടര്‍ന്നും ന്യൂമോണിയ പിടിപെടാം.
 
മറ്റേതെങ്കിലും രോഗചികിത്സയ്ക്കായി ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് അവിടെവെച്ച് ന്യൂമോണിയ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഹോസ്പിറ്റല്‍ അക്വയര്‍ഡ് ന്യൂമോണിയ എന്ന ഈ രോഗം വൃദ്ധജനങ്ങള്‍ക്ക് വേഗം പിടിപെടുന്നു. മാത്രമല്ല, ഇത് ഗുരുതരമാവാനുള്ള സാധ്യതയും അധികമാണ്. നെഞ്ചിന്റെയുും വയറിന്റെയും മറ്റും ശസ്ത്രക്രിയ കഴിഞ്ഞുകിടക്കുന്നവര്‍ക്കും അബോധാവസ്ഥയില്‍ കഴിയുന്നവര്‍ക്കുമാണ് ഇത്തരം ന്യൂമോണിയ വരാന്‍ അധികം സാധ്യത.
 
ലക്ഷണങ്ങള്‍
 
കടുത്തപനി, കുളിരും വിറയലും ശക്തിയായ ചുമ, കഫക്കെട്ട്, നെഞ്ചുവേദന, ശ്വാസതടസ്സം മുതലായവയാണ് ന്യൂമോണിയയുടെ സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍, പ്രായമായവരില്‍ മേല്‍പറഞ്ഞ ലക്ഷണങ്ങളെല്ലാം കാണണമെന്നില്ല. ഇക്കൂട്ടരില്‍ വെറും പനി, ക്ഷീണം, തളര്‍ച്ച, ചെറിയ ചുമ എന്നീ രോഗലക്ഷണങ്ങള്‍ മാത്രമായി പ്രകടമാവുന്നതിനാല്‍ ന്യൂമോണിയ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയും മാരകമായിത്തീരുകയും ചെയ്യാറുണ്ട്. ശരിയായ ചികിത്സ ആരംഭത്തില്‍ത്തന്നെ ലഭിച്ചില്ലയെങ്കില്‍ ന്യൂമോണിയ മൂര്‍ഛിക്കുകയും ഹൃദയം, മസ്തിഷ്‌കം, വൃക്ക മുതലായ പ്രധാന അവയവങ്ങളെക്കൂടി ബാധിക്കുകയും ചെയ്യുന്നു.
 
ചികിത്സ
 
രോഗകാരികളായ അണുക്കളെ കൃത്യമായി കണ്ടെത്തി ഉചിതമായ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിച്ചാല്‍ ന്യൂമോണിയ പൂര്‍ണമായും ഭേദമാക്കാം. പൂര്‍ണ ആരോഗ്യമുള്ളവര്‍ക്ക് ന്യൂമോണിയ വന്നാല്‍ ആസ്പത്രികളില്‍ കിടത്തി ചികിത്സിക്കേണ്ടിവരാറില്ല. എന്നാല്‍, പ്രായാധിക്യമുള്ളവരെ നിര്‍ബന്ധമായും ആസ്പത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍