അമ്മയിൽ കൂട്ടരാജി; മോഹൻലാൽ നടിയോട് മാപ്പ് പറഞ്ഞ് പ്രശ്‌നം പരിഹരിക്കണം: വിനയൻ

ബുധന്‍, 27 ജൂണ്‍ 2018 (16:14 IST)
താരസംഘടനയായ 'അമ്മ'യിൽ നിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തെത്തുടർന്ന് പ്രതികരണവുമായി സംവിധായകൻ വിനയൻ രംഗത്ത്. ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ഭാവന, രമ്യ നമ്പീശൻ എന്നിവരാണ് താരസംഘടനയിൽ നിന്ന് രാജിവെച്ചത്. അമ്മ ചെയ്തത് ബുദ്ധിമോശമാണെന്നും ദിലീപിനെ തിരിച്ചെടുത്തതിലൂടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിയെന്നും വിനയന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
 
അവർ രാജിവെച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ ജനാധിപത്യപരമായ തീരുമാനമായിരിക്കാം. 'ഇത്ര ധൃതിപിടിച്ച് ദിലീപിനെ തിരിച്ചെടുത്തത് കൊണ്ട് അദ്ദേഹത്തിന് ഗുണമുണ്ടോ? ആർക്കെങ്കിലും ഗുണമുണ്ടോ? ഇപ്പോൾ ആ നടൻ കൂടുതൽ നെഗറ്റീവായി ചർച്ചചെയ്യപ്പെടുകയാണ്. ഇത് ആരോടോ വാശി കാണിക്കുന്നതുപോലെ ചെയ്തതാണ്. കഴിഞ്ഞ യോഗത്തില്‍ മോശമായി പ്രതികരിച്ച ചില നടന്‍മാര്‍ ഉണ്ടായിരുന്നു. നടിയുടെ പേരുകൂടി ഇവർ പരാമർശിക്കേണ്ടതല്ലേ? നടിയുടെ കൂടെ ഞങ്ങൾ ഉണ്ട് എന്ന് പറയേണ്ട 'അമ്മ' എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്.
 
ഇത്തവണത്തെ യോഗത്തില്‍ ഒരാളെ കൊണ്ട് ചോദിപ്പിച്ചാണ് നടനെ തിരിച്ചെടുത്തത്. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി സംസാരിക്കാന്‍ ആരും എന്തുകൊണ്ട് മുതിര്‍ന്നില്ല. മോഹന്‍ലാല്‍ അമരത്തിരിക്കുന്ന ഈ സംഘടന എന്തു മണ്ടത്തരമാണ് കാണിച്ചത്? മോഹന്‍ലാല്‍ നടിയോണ് മാപ്പ് പറഞ്ഞ് പ്രശ്‌നം പരിഹരിക്കണം എന്നും വിനയൻ പറഞ്ഞു.
 
'അമ്മ ആദ്യം കാലഘട്ടം മുതലേ എടുത്ത നിലപാടുകളില്‍ പ്രശ്‌നം ഉണ്ടെന്ന് ഞാന്‍ അന്നത്തെ ഭാരവാഹികളോട് തുറന്ന് പറഞ്ഞിട്ടുണ്ട്. തിലകന്‍ ചേട്ടനെ വിലക്കിയത്, അദ്ദേഹത്തെ സിനിമയില്‍ അഭിനയിപ്പിച്ചതിന്റെ പേരില്‍ എന്നെ വിലക്കിയത്, അതൊക്കെ പഴയകാലം. പക്ഷേ ഇനിയും ഈ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതില്‍ എന്താണ് അര്‍ത്ഥം? നടനെ തിരിച്ചെടുത്തത് സംഘടനയുടെ കാര്യം. പക്ഷേ അമ്മയിലെ തന്നെ അംഗമാണ് ആ പെണ്‍കുട്ടിയും. ആ കുട്ടിയ്ക്ക് പിന്തുണ നല്‍കാതെ വാശി കാണിക്കുന്ന നടപടിയാണ് അമ്മ കാണിച്ചത്- വിനയന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍