Subi Suresh: സോഡിയവും പൊട്ടാസ്യവും കുറയും, ഇടയ്ക്കിടെ ഓര്‍മ പോകും; സുബിയുടെ അവസാന നാളുകള്‍

വ്യാഴം, 23 ഫെബ്രുവരി 2023 (15:31 IST)
Subi Suresh: കരള്‍ രോഗത്തെ തുടര്‍ന്നാണ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കലാകാരി സുബി സുരേഷ് വിടവാങ്ങിയത്. ആരോഗ്യം വീണ്ടെടുക്കാന്‍ ഡോക്ടര്‍മാരും സുഹൃത്തുക്കളും താരത്തിന്റെ കുടുംബാംഗങ്ങളും ചേര്‍ന്ന് ഏറെ പ്രയത്‌നങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലംകണ്ടില്ല. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സുബിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാകുന്നതും ആശുപത്രിയിലേക്ക് മാറ്റുന്നതും. സുബിക്കൊപ്പം പരിപാടികളില്‍ പങ്കെടുക്കാറുള്ള കലാഭവന്‍ രാഹുലായിരുന്നു വരന്‍. പരസ്പരം ഇഷ്ടത്തിലായ ശേഷം ഒന്നിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. 
 
ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാവുമെന്ന് നേരത്തെ സുബി തന്നെ പറഞ്ഞിരുന്നു. താലിമാലയ്ക്ക് വരെ ഓര്‍ഡര്‍ കൊടുത്തിരുന്നു. എല്ലാ രീതിയിലുള്ള ചികിത്സയും നല്‍കിയിട്ടും ആളെ തിരിച്ചുകിട്ടിയില്ലെന്ന് പറയുകയാണ് കലാഭവന്‍ രാഹുല്‍. 
 
കുറേ നാളായി ഞങ്ങള്‍ ഒന്നിച്ച് പരിപാടികള്‍ക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അതങ്ങനങ്ങ് പോകുകയാണെങ്കില്‍ ഭാവിയില്‍ ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയത്. 
 
ഐസിയുവില്‍ കുറേ ദിവസം നോക്കി. പക്ഷേ തിരിച്ചുകിട്ടിയില്ല. ആശുപത്രിയില്‍ വച്ച് സംസാരിച്ചപ്പോള്‍ പല ഘട്ടത്തില്‍ ആരോഗ്യത്തില്‍ ഇംപ്രൂവ്‌മെന്റ് ഉണ്ടായിരുന്നു. ചില സമയങ്ങളില്‍ ഓര്‍മയൊക്കെ നഷ്ടമായിരുന്നു. ഡോക്ടര്‍മാരും പറഞ്ഞു ഇംപ്രൂവ്‌മെന്റ് ആകുമെന്ന്. പക്ഷേ സോഡിയവും പൊട്ടാസ്യവുമൊക്കെ കുറയാറുണ്ട്. അതുകൊണ്ടാണ് ഓര്‍മ പോയിരുന്നതെന്നും രാഹുല്‍ പറഞ്ഞു. 
 
പുള്ളിക്കാരി ഭക്ഷണം കഴിക്കുന്നത് കുറവായിരുന്നു. ട്രിപ്പ് പോകുകയാണെങ്കില്‍ ഭക്ഷണം കഴിക്കുന്നത് സുബിക്ക് വലിയ താല്‍പര്യമില്ല. ജ്യൂസ് മാത്രം കുടിക്കും. സുബിയുടെ കുടുംബവുമായി തനിക്ക് അടുപ്പമുണ്ടായിരുന്നെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍