ഗര്‍ഭിണിയായിരുന്നപ്പോള്‍ വയറില്‍ ചവിട്ടി, നിരവധി അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നു; മുകേഷിനെതിരെ അന്ന് സരിത നടത്തിയ ആരോപണങ്ങള്‍

രേണുക വേണു

വെള്ളി, 30 ഓഗസ്റ്റ് 2024 (10:28 IST)
കുടുംബ ജീവിതത്തിലും നടന്‍ മുകേഷിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലൈംഗികാതിക്രമ കേസില്‍ മുകേഷിനെതിരെ പൊലീസ് കേസെടുത്തതിനു പിന്നാലെ താരത്തിന്റെ ആദ്യ ഭാര്യയും നടിയുമായ സരിത മുന്‍പ് നടത്തിയ വെളിപ്പെടുത്തലുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഭാര്യയായിരിക്കെ മുകേഷില്‍ നിന്ന് തനിക്ക് ശാരീരിക ഉപദ്രവങ്ങള്‍ പോലും ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സരിത പഴയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. 
 
1988 ലാണ് മുകേഷും സരിതയും വിവാഹിതരാകുന്നത്. 2011 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. മുകേഷിനും സരിതയ്ക്കും രണ്ട് ആണ്‍മക്കളുണ്ട്. മുകേഷ് പിന്നീട് മേതില്‍ ദേവികയെ രണ്ടാമത് വിവാഹം കഴിച്ചെങ്കിലും ഈ വിവാഹബന്ധവും ഡിവോഴ്‌സില്‍ കലാശിച്ചു. ദാമ്പത്യകാലത്ത് മുകേഷ് തന്നോടു ഒട്ടേറെ ദ്രോഹങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് സരിതയുടെ വാക്കുകള്‍. 
 
താനുമായി വിവാഹബന്ധത്തില്‍ ആയിരുന്നപ്പോഴും മറ്റ് പലരോടുമായി നടന് അവിഹിതബന്ധങ്ങള്‍ ഉണ്ടായിരുന്നതായി സരിത പറയുന്നു. ഗര്‍ഭിണിയായിരിക്കെ മുകേഷ് തന്റെ വയറില്‍ ചവിട്ടിയെന്നും സരിത പറഞ്ഞു. മുകേഷ് അര്‍ധരാത്രി മദ്യപിച്ച് കയറി വരും. വൈകിയതിനെ പറ്റി ചോദിച്ചാല്‍ മുടിയില്‍ പിടിച്ച് വലിച്ച് അടുക്കളയില്‍ വലിച്ചിഴച്ച് കൊണ്ടുപോവുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരുടെ മുന്നില്‍ വെച്ച് പോലും എന്നെ ഉപദ്രവിച്ചിട്ടുണ്ട്. ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെയാണ് താന്‍ ആ ബന്ധം അവസാനിപ്പിച്ച് വീട്ടിലേക്കു പോകുന്നതെന്നും സരിത പറഞ്ഞു. മുകേഷ് മൂലം അനുഭവിക്കുന്നതൊന്നും മീഡിയയോട് പറയരുതെന്ന് മുകേഷിന്റെ അച്ഛന്‍ അന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും സരിത പറയുന്നു.
 
'ഗര്‍ഭിണിയായിരുന്നപ്പോള്‍ അദ്ദേഹം എന്റെ വയറില്‍ ചവിട്ടിയിരുന്നു. വേദന കൊണ്ട് ഞാന്‍ കരയുമ്പോഴും നീ മികച്ച നടിയാണെന്ന് അദ്ദേഹം എന്നെ നോക്കി കളിയാക്കി പറഞ്ഞുകൊണ്ടിരുന്നു. ഒമ്പതാം മാസത്തില്‍ വയറും വെച്ച് കാറില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ മനപ്പൂര്‍വം അദ്ദേഹം വാഹനം മുന്നോട്ട് എടുത്തതിനാല്‍ ഞാന്‍ തടഞ്ഞു വീണിരുന്നു. തുടര്‍ച്ചയായി ഇത്തരത്തില്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും,' സരിത പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍